ദമ്മാം/ബുറൈദ: കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി സൗദിയിൽ മരിച്ചു. ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ റാവുത്തർ (47), കായംകുളം ചിറക്കടവം പാലത്തിൻ കീഴിൽ സ്വദേശി പി.എസ്. രാജീവ് (53) എന്നിവർ ദമ്മാമിലും തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവൽ പുരയിടം മുഹമ്മദ് നൂഹ് മകൻ മുഹമ്മദ് സലിം (45) ബുറൈദയിലുമാണ് മരിച്ചത്.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഖോബാറിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് സൈനുദ്ദീൻ സുലൈമാൻ റാവുത്തരുടെ മരണം. അൽഖോബാറിൽ സ്വന്തമായി വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. മൃതദേഹം ഖോബാറിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: മാജിദ. മക്കൾ: സൽമാൻ, സഫാൻ.
അബ്ഖൈഖിൽ ജോലി ചെയ്തിരുന്ന പി.എസ്. രാജീവിന് രണ്ടാഴ്ച മുമ്പാണ് കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. അബ്ഖൈഖിലെ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ വെൻറിലേറ്ററിൽ ആയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഭാര്യ – ബിന്ദു രാജീവ്. മക്കൾ – അശ്വിൻ രാജ്, കാർത്തിക് രാജ്.
14 വർഷമായി ബുറൈദയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച മുഹമ്മദ് സലീം. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് മനസിലായതിനാൽ 10 ദിവസമായി വീട്ടിൽ തന്നെ ക്വറൻറീനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ശ്വാസതടസ്സം കൂടിയതിനാൽ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ- മസീദ. മക്കൾ – മുഫീദ, സഫ, റിദ.