തിരുവല്ല : കോവിഡ് പരിശോധനയും പ്രതിരോധവും വ്യാപനം തടയലടക്കമുള്ള എല്ലാ കാര്യങ്ങളും ജനങ്ങളുടെ ചുമലിൽ കെട്ടി ഏൽപ്പിച്ച് ഇതിൽനിന്നെല്ലാം സർക്കാർ കൈയൊഴിഞ്ഞ് വെറും കാഴ്ചക്കാരായി നിൽക്കുന്ന ദുരവസ്ഥയാണ് ഇന്നുള്ളതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി ആരോപിച്ചു. വ്യാപനം എല്ലാ നിയന്ത്രണങ്ങളും വിട്ട് കുതിക്കുമ്പോൾ അവലോകനവും നിർദ്ദേശങ്ങളും പത്രക്കുറിപ്പും മാത്രം ചുമതലയായൊതുക്കി സർക്കാർ പിൻവലിഞ്ഞിരിക്കുകയാണ്. കോവിഡ് പരിശോധനനടത്താനുള്ള സംവിധാനം പോലുമില്ലാത്ത ദയനീയ അവസ്ഥയിലാണ് സർക്കാർ ആശുപത്രികൾ. ഡോക്ടർ, നഴ്സസ്, നേഴ്സിങ് അസിസ്റ്റൻസ്, അറ്റൻഡർ അടക്കം ഉണ്ടായിരുന്ന കോവിഡ് ബ്രിഗേഡിനെ പിരിച്ചു വിട്ടതോടെ ഇത്തരം നടപടികൾക്ക് ഒന്നും ആളില്ലാത്ത സ്ഥിതിയാണ്. അതോടെ പലയിടങ്ങളിലും പരിശോധന തന്നെ നിർത്തി. ഉള്ളിടങ്ങളിലാവട്ടെ പേരിനു മാത്രവും. ഇതോടെ സ്വകാര്യ ലാബുകളേയും ആശുപത്രികളെയും ആശ്രയിക്കേണ്ട നിർബന്ധിത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന ശമ്പളത്തിൽ വെട്ടിക്കുറവ് വരുത്തിയതിനെ തുടർന്ന് സർക്കാർ ഡോക്ടർമാർ സമരത്തിലാണ്. ഇതുവരെ ഡ്യൂട്ടി ഉപേക്ഷിച്ചിരുന്നില്ലെങ്കിൽ പതിനെട്ടാം തീയതി കാഷ്വൽ ലീവെടുത്താണ് സമരം. ഇതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകും. പ്രശ്നപരിഹാരത്തിനുള്ള ഒരു ശ്രമവും സർക്കാർ നടത്തുന്നില്ല. ഒമിക്രോൺ ഭീഷണിയും ഈ ദിവസങ്ങളിലെ രോഗവ്യാപനത്തിൽ ഉണ്ടായിരിക്കുന്ന വൻ വർദ്ധനവും കണക്കിലെടുത്ത് കോവിഡ് ബ്രിഗേഡിന്റെ സേവനം താൽക്കാലികമായെങ്കിലും ലഭ്യമാക്കിയില്ലെങ്കിൽ കൈവിട്ടു പോകുന്ന സ്ഥിതിയാണുണ്ടാവുകയെന്നും പുതുശ്ശേരി പറഞ്ഞു.





























