മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്ന് വിശേഷിപ്പിക്കുന്ന ധാരാവിയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 13 ആയി. 24 മണിക്കൂറിനുള്ളിൽ ആറ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. പുതിയ രോഗബാധിതരിൽ 50 വയസ്സുള്ള സ്ത്രീയും ഉൾപ്പെടുന്നു. ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്നവരാണ് ഇവർ. 25 വയസ്സുളള രോഗബാധിതൻ കൊവിഡ് രോഗിയുടെ മകനാണ്. ഒരാൾക്ക് രോഗം പകർന്നിരിക്കുന്നത് മറ്റൊരു രോഗിയുമായി സമ്പർക്കമുണ്ടായതിന് ശേഷമാണെന്ന് അധികൃതർ പറയുന്നു. കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ധാരാവി പൂർണ്ണമായി അടച്ചിടാൻ തീരുമാനിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.
രണ്ട് പേർ മരിച്ച ധാരാവിയിലെ ബാലികാ നഗർ എന്ന ചേരിപ്രദേശം സർക്കാർ സീൽ ചെയ്തിരിക്കുകയാണ്. സാമൂഹിക വ്യാപനമുണ്ടായാല്‍ പിന്നീട് പ്രതിരോധം അതിസങ്കീര്‍ണ്ണമാകും എന്നതാണ് സര്‍ക്കാരിനെ അടച്ചിടലിന് പ്രേരിപ്പിക്കുന്നത്. 15 ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയാണ് ധാരാവി. ധാരാവിയിൽ ഒൻപത് പ്രദേശങ്ങൾ കണ്ടെൻമെന്റ് ഏരിയകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ രോഗബാധിതരെ കണ്ടെത്തിയതോടെ കൂടുതൽ ഏരിയകൾ കണ്ടെൻമെന്റ് ഏരിയകളായി പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. ആളുകൾ പുറത്ത് പോകാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർ കാവലുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ തൊട്ടടുത്തുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.