ന്യൂഡല്‍ഹി : കൊവിഡ് വാക്സിനേഷനില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സീന്‍ എന്ന സുരക്ഷ കവചം എല്ലാവരും ധരിക്കണം. കൊവിഡ് മഹാമാരി മാനവരാശിയെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് നമ്മെ നിരവധി കാര്യങ്ങൾ പഠിപ്പിച്ചു. ആരോഗ്യ, ശുചിത്വ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. ചെറിയ കാര്യങ്ങളെ നിസാരമെന്ന് കരുതി തള്ളിക്കളയരുത്. ഭാവിയിൽ അവ നിർണ്ണായകമാകാം. മലിനീകരണത്തിൽ നിന്ന് നദികളെ മുക്തമാക്കണം. നദീദിനം എല്ലാ വർഷവും ആചരിക്കണം. നദികളെ പുനരുജ്ജീവിപ്പിക്കുന്ന നടപടികൾ സജീവമാക്കണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.
യു എസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ദില്ലിയിലെത്തി. പാലം വിമാനത്താവളത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തിൻ്റെ പുറത്ത് പ്രധാനമന്ത്രിക്ക് വൻ വരവേൽപാണ് ഒരുക്കിയിരുന്നത്. വിമാനത്താവളത്തില്‍ സജ്ജീകരിച്ച സ്വീകരണ വേദിയിലെത്തിയ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു. ബാരിക്കേഡിനടുത്തെത്തി ജനങ്ങളുടെ ആശംസ സ്വീകരിച്ചു.
വിമാനത്താവളത്തിന് പുറത്ത് ചെണ്ട മേളം അടക്കമുള്ള വാദ്യ ഘോഷങ്ങളോടെ പ്രധാനമന്ത്രിക്ക് വരവേല്‍പ് നല്‍കി. പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനം ചരിത്രസംഭവമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വിവിധ മേഖലകളില്‍ തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തുറന്ന് കഴിഞ്ഞെന്നും മന്ത്രാലയം വ്യക്തമാക്കി.