ഡൽഹി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിന്റെ ഭാഗമായി മാലിദ്വീപില്‍ നിന്നുള്ള ആദ്യ സംഘത്തെ ഈയാഴ്ച കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിക്കും. 200 പേരടങ്ങുന്ന സംഘമായിരിക്കും ആദ്യം നാട്ടില്‍ എത്തുക. പ്രവാസികാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ യാത്രകൾക്ക് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതുമൂലം മാലദ്വീപിൽ കുടുങ്ങിയ 200ഓളം ഇന്ത്യൻ പൗരന്മാരെയാണ് ആദ്യഘട്ടത്തില്‍ രാജ്യത്തേക്ക് തിരികെ കൊണ്ടു വരുന്നത്. മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് കടല്‍മാര്‍ഗമെത്താന്‍ 48 മണിക്കൂര്‍ സമയമെടുക്കും. 14 ദിവസം ഇവരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചതിന് ശേഷമായിരിക്കും വീടുകളിലേക്ക് വിടുക. ഈയാഴ്ച അവസാനത്തോടെ പ്രവാസികളെ എത്തിക്കാനുള്ള നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ഗണനാ ക്രമത്തിലാകും എത്തിക്കുകയെന്നാണ് വിവരം.