പത്തനംതിട്ട : കണ്ടെയ്മെന്റ് സോൺ പ്രഖ്യാപിച്ചിരിക്കുന്ന പത്തനംതിട്ട നഗരസഭാ പരിധിയിൽ നിയന്ത്രണം കൂടുതൽ കർശനമാക്കാൻ പത്തനംതിട്ട ജില്ലാ ഭരണകൂടം തിരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ജീവനക്കാരി അടക്കമുള്ളവർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കണ്ടയ്മെന്റ് സോണിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനമായിരിക്കുന്നത്.
പത്തനംതിട്ട നഗരസഭാ പരിധിയിൽ റാപ്പിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയാണ് കൂടുതൽ പേരിൽ ഉറവിടങ്ങൾ തിരിച്ചറിയാത്ത രോഗികളെ കണ്ടെത്തിയത്. സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയവരിൽ ഒരാൾ ജില്ലാ പഞ്ചായത്ത് ജീവനക്കാരിയാണ്. ഏഴാം തീയതി വരെ ഇവർ ഓഫീസിൽ ജോലിയിലുണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ നിരവധി പേര് ഉൾപ്പെടുമെന്നാണ് സൂചനകൾ പുറത്തു വരുന്നത് . നിലവിലെ സാഹചര്യത്തിൽ പത്തനംതിട്ട നഗരസഭാ പരിധിയിൽ റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് തുടരുവാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. നിലവിൽ അതിവ്യാപനത്തിന്റെ സാധ്യതയില്ല. എന്നാൽ കർശന നിയന്ത്രണം ഉണ്ടാകുമെന്ന് ജില്ലാ കളകടർ പി ബി നൂഹ് പറഞ്ഞു.
നഗരസഭാ പരിധിയിൽ ഇതേവരെ പൊതുപ്രവർത്തകരും ജില്ലാ പഞ്ചായത്ത് ജീവനക്കാരിയും വ്യാപാരിയും അടക്കം 8 പേർക്കാണ് ഉറവിടം വ്യക്തമല്ലാതെ കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ഞൂറിലധികം ആളുകൾ ഇതിനോടകം പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
https://www.facebook.com/mediapta/videos/717162172419237/