ദില്ലി: ഒരു കോവിഡ് രോഗിക്ക് 400 പേരിലേക്ക് ഒരേസമയം രോഗം പടർത്താൻ സാധിക്കുമെന്ന് മഹാരാഷ്ട്രയിലെ കോവിഡ് ദൗത്യസംഘം അധ്യക്ഷൻ ഡോ. സഞ്ജയ് ഓക് പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആഞ്ഞടിക്കവേയാണ് ഈ മുന്നറിയിപ്പ്.
ജലദോഷം, തീവ്രമല്ലാത്ത ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് സംസ്ഥാനത്തെ കോവിഡ് രോഗികളിൽ ഇപ്പോൾ മുഖ്യമായും കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പലരും ഈ ലക്ഷണങ്ങളെ കണ്ടിട്ടും കൃത്യസമയത്ത് ചികിത്സ തേടാത്ത അവസ്ഥയുണ്ട്. ഈ ലക്ഷണങ്ങൾ കണ്ടിട്ടും ചികിത്സ തേടാതെ രോഗം മൂർച്ഛിച്ച ശേഷം മാത്രം കോവിഡ് 19 കേന്ദ്രങ്ങളിൽ എത്തുന്നവർ മരണപ്പെടുന്ന സാഹചര്യവുമുണ്ട്. ഇത്തരം ലക്ഷണങ്ങളെ കോവിഡ് ലക്ഷണങ്ങളായി കണ്ട് ഉടനടി ചികിത്സ ആരംഭിക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇന്ത്യയുടെ രണ്ടാം കോവിഡ് വ്യാപന തരംഗത്തിന്റെ മുൻപന്തിയിലാണ് മഹാരാഷ്ട്ര. എല്ലാവർക്കും വാക്‌സീൻ നൽകാനാവശ്യമായ സഹായസഹകരണങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും ഡോ. സഞ്ജയ് കുറ്റപ്പെടുത്തുന്നു. ഓരോ വീട്ടിലും വാക്സിനേഷൻ എത്തിക്കാനുള്ള അനുമതി കേന്ദ്രം നൽകണമെന്നും മഹാരാഷ്ട്ര സംസ്ഥാന ആരോഗ്യ അധികൃതർ ആവശ്യപ്പെടുന്നു. ചില സംസ്ഥാനങ്ങൾ ഇത്തരത്തിൽ വാക്സീൻ വീടുകളിലേക്ക് എത്തിച്ചു തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. വൈറസ് വ്യാപനം തടയാൻ പരമാവധി ആളുകളിലേക്ക് ജൂൺ മാസത്തോടുകൂടി വാക്സീൻ എത്തിക്കാനാണ് മഹാരാഷ്ട്രയുടെ ശ്രമം. സംസ്ഥാനത്ത് പടരുന്ന വൈറസ് വകഭേദം കണ്ടെത്താൻ സാംപിളുകളുടെ ജനിതക സീക്വൻസിങ്ങും വർധിപ്പിച്ചിട്ടുണ്ട്.