ന്യൂഡൽഹി : അടുത്തിടെയായി വേഗം കൈവന്ന കോവിഡ് രണ്ടാം വ്യാപനം ഏപ്രിൽ രണ്ടാം വാരത്തോടെ അതിതീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഇനിയും രണ്ടു മാസത്തിലേറെ നിലനിൽക്കും. 25 ലക്ഷം പേർക്കെങ്കിലും ഇത് വന്നേ രണ്ടാം തരംഗം പിൻവാങ്ങൂ എന്നും റിപ്പോർട്ട് പറയുന്നു. ഫെബ്രുവരി 15 മുതലാണ് രണ്ടാം തരംഗം എത്തിയതായി കണക്കാക്കുന്നത്. 100 ദിവസം നീണ്ടുനിൽക്കും. ഇനിയും ലോക് ഡൗണും സഞ്ചാര നിയന്ത്രണവുമായി തുടരുന്നത് ഫലം നൽകില്ലെന്നും പകരം വാക്സിൻ അതിവേഗം എല്ലാവരിലും എത്തിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
ശരാശരി പ്രതിദിനം 34 ലക്ഷം പേരാണ് വാക്സിൻ സ്വീകരിക്കുന്നത്. ഇത് 40-45 ലക്ഷമായി ഉയർത്തണം. 45 വയസ്സിനു മുകളിലുള്ളവർക്ക് നാലു മാസത്തിനകം വാക്സിൻ നൽകുന്നത് പൂർത്തിയാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. അരലക്ഷം പിന്നിട്ട് കുതിക്കുന്ന ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേരിലാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. അഞ്ചു മാസത്തിനിടെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. മഹാരാഷ്ട്രയിൽ മാത്രം ഇത് 31,000 ലേറെയാണ് . 18 സംസ്ഥാനങ്ങളിൽ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.