തിരുവനന്തപുരം : കോവിഡ് രോഗം ബാധിച്ചവരുടെ കോൺടാക്റ്റ് ട്രേസിങിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇൻസ്പെക്റ്ററുടെ നേതൃത്വത്തിൽ മൂന്നു പോലീസുകാർ അടങ്ങുന്ന പ്രത്യേകസംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശം പുറപ്പെടുവിച്ചു.
കണ്ടെയിൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ പോലീസ് കർശനമായി നടപ്പാക്കും. ഇതിനായി മോട്ടോർ സൈക്കിൾ ബ്രിഗേഡിനെ നിയോഗിക്കും. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും. കണ്ടെയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ വാഹനപരിശോധനയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിക്കും. ഒരു സ്ഥലത്തും ആൾക്കൂട്ടം അനുവദിക്കില്ല. തുറമുഖം, പച്ചക്കറി – മത്സ്യ മാർക്കറ്റുകൾ, വിവാഹവീടുകൾ, മരണവീടുകൾ, ബസ് സ്റ്റാന്റ്, ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും.
നിർദ്ദേശങ്ങൾ നടപ്പാക്കാനായി ഓരോ ജില്ലയുടെയും ചുമതല മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകി. ഡി.ഐ.ജി പി. പ്രകാശ് (തിരുവനന്തപുരം സിറ്റി), ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാന്റന്റ് നവനീത് ശർമ്മ (തിരുവനന്തപുരം റൂറൽ), ഐ.ജി ഹർഷിത അത്തലൂരി (കൊല്ലം സിറ്റി), ഡി.ഐജി സഞ്ജയ് കുമാർ ഗുരുദിൻ (പത്തനംതിട്ട, കൊല്ലം റൂറൽ), ഡി.ഐ.ഡി കാളിരാജി മഹേഷ് കുമാർ (ആലപ്പുഴ), ഡി.ഐ.ജി അനൂപ് കുരുവിള ജോൺ (എറണാകുളം റൂറൽ), ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത (തൃശൂർ സിറ്റി, റൂറൽ), ഡി.ഐ.ജി എസ്. സുരേന്ദ്രൻ (മലപ്പുറം), ഐ.ജി അശോക് യാദവ് (കോഴിക്കോട് സിറ്റി, റൂറൽ), ഡി.ഐ.ജി കെ. സേതുരാമൻ (കാസർകോട്). കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ ഇതിന്റെ മേൽനോട്ടം വഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.