കൊച്ചി : കണ്ണൂരിൽ നിന്ന് തിരുവനനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്സ് പ്രസ്സിൽ കൊവിഡ് പോസിറ്റീവ് ആയ ആൾ യാത്ര ചെയ്തു. കോഴിക്കോട്ടു നിന്നാണ് ട്രെയിനിൽ കയറിയത്. കൊവിഡ് പരിശോധന ഫലം വരുന്നതിന് മുമ്പാണ് ഇയാൾ ട്രെയിനിൽ കയറിയത്. പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ റെയിൽവെ അധികൃതരെ വിവരം അറിയിക്കുകയും റെയിൽവേ ആരോഗ്യവിഭാഗം ഇയാളെ കൊച്ചിയിലിറക്കി സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറുകയും ആയിരുന്നു.
കന്യാകുമാരി സ്വദേശിയായ യുവാവ് കുന്ദമംഗലത്ത് കെഎസ്ഇബി കരാർ ജോലിക്കാരനാണ്. മുന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് സ്രവം പരിശോധനക്ക് എടുത്തിരുന്നു. ഭാര്യയെ തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രസവത്തിനു അഡ്മിറ്റ് ചെയ്തതിനെ തുടർന്നാണ് യാത്രക്ക് തയ്യാറായത്. തൃശ്ശൂര് എത്തിയ ശേഷമാണ് പരിശോധന ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറക്കി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
കൊവിഡ് പോസിറ്റീവ് ആയ ആൾ യാത്ര ചെയ്തെന്ന് തിരിച്ചറിഞ്ഞതോടെ ട്രെയിനിലെ ആ കമ്പാര്‍ട്ട്മെന്‍റ് സീൽ ചെയ്തു. ഒപ്പമുണ്ടായിരുന്ന 3 പേരെ ഇവിടെ നിന്ന് മാറ്റി. ട്രെയിൻ യാത്ര തുടരുകയാണ്. തിരുവനന്തപുരത്തെത്തി അണുവിമുക്തമാക്കും.