കോഴിക്കോട് : കൊവിഡിന്റെ വ്യാപനം കണക്കിലെടുത്ത് നിർത്തിവെച്ച കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകൾ സംസ്ഥാനത്ത് നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. നാളെ 206 ദീർഘദൂര സർവ്വീസുകൾ ആരംഭിക്കും. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവ്വീസുകൾ നടത്തുക. കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആർടിസി സർവ്വീസുകൾ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താൽക്കാലിക സംവിധാനം ഉണ്ടാവുക.
യാത്രക്കാർ ബസുകളെ ആശ്രയിക്കുക എന്ന രീതി കൊവിഡ് കാലത്ത് കുറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെയും യൂസ്ഡ് കാറുകളുടെയും വില്പന ഈ കാലയളവിൽ വർധിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവ്വീസ് നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
ബസ് സർവ്വീസ് നിർത്തി വെയ്ക്കുന്നത് ഈ കാലത്ത് ഗുണമാണോ എന്ന് സ്വകാര്യ ബസ്സുടമകളും ചിന്തിക്കണം. പൊതുഗതാഗത സംവിധാനത്തെ ജനങ്ങൾ കയ്യൊഴിയുന്ന രീതിയാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നതെന്ന് ഉടമകൾ മനസ്സിലാക്കണം. സ്വകാര്യ ബസ് ഉടമകൾക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.