കോന്നി : കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സ്വകാര്യ ബസ്സുകള്‍ കോന്നിയിലൂടെ തലങ്ങും വിലങ്ങും ഓടുന്നു. പോലീസിന്റെ കണ്‍മുന്നിലൂടെയാണ് ഈ നിയമവിരുദ്ധ സര്‍വീസുകള്‍ നടക്കുന്നതെന്നാണ് വിചിത്രം. ജില്ലാ പോലീസ് മേധാവി ദിവസേന കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്കാറുണ്ടെങ്കിലും ജനങ്ങളോടൊപ്പം പോലീസും ഇത് ഗൌനിക്കുന്നില്ല.
സർക്കാർ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് പത്തനംതിട്ട പുനലൂർ റൂട്ടിലാണ് സ്വകാര്യ ബസുകൾ കൂടുതലും സർവ്വീസ് നടത്തുന്നത്. രണ്ട് പേർ ഇരിക്കേണ്ട സീറ്റിൽ ഒരാളും മൂന്ന് പേർ ഇരിക്കേണ്ട സീറ്റിൽ രണ്ട് പേരും മാത്രം ഇരുന്ന് യാത്ര ചെയ്താൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം. നിന്ന് യാത്ര ചെയ്യുവാന്‍ അനുവാദവുമില്ല. യാത്രക്കാർ മാസ്കുകൾ കൃത്യമായി ധരിക്കണമെന്നും ബസ് ജീവനക്കാർ ഈ കാര്യം പ്രത്യേക ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ പറയുന്നു. എന്നാൽ ബസ് ജീവനക്കാർ പോലും ഇവിടെ മാസ്ക് ധരിക്കാറില്ല. കോന്നിയിലെ പ്രധാന ബസ് സ്റ്റോപ്പിൽ ശരിയായ രീതിയിൽ ആളെ കയറ്റിയതിന് ശേഷം തുടർന്നുള്ള യാത്രയിലാണ് ജീവനക്കാർ ആളെ കുത്തി നിറയ്ക്കുന്നത്. യാത്രക്കാര്‍ ഇതിനെതിരെ പ്രതികരിച്ചെങ്കിലും ബസ്സ് ജീവനക്കാര്‍ ഇത് ഗൌനിച്ചില്ല.
കൊവിഡ് അനുദിനം പടര്‍ന്നു പിടിക്കുകയാണ്. ഈ അവസരത്തില്‍ സ്വകാര്യ ബസ്സുടമകളും ജീവനക്കാരും രോഗം കൂടുതല്‍ വ്യാപിപ്പിക്കുവാനുള്ള നടപടികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മിക്ക ബസ്സുകളിലും സാനിട്ടയിസര്‍ ഇല്ല. തങ്ങളുടെ ഇഷ്ടംപോലെ സര്‍വീസ് നടത്തും എന്നാണ് ഇവരുടെ നിലപാട്. ജില്ലാ ഭരണകൂടവും പോലീസ് മേധാവിയും അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും.