ലണ്ടൻ : ഒരു തവണ കോവിഡ് ബാധിച്ചവർക്ക് അടുത്ത പത്ത് മാസത്തേക്ക് വീണ്ടും കൊറോണ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. ഇംഗ്ലണ്ടിലെ കെയർഹോം താമസക്കാരിലും ജീവനക്കാരിലും കഴിഞ്ഞ വർഷം ഒക്ടോബറിനും ഈ വർഷം ഫെബ്രുവരിക്കും ഇടയിൽ ഉണ്ടായ കോവിഡ് അണുബാധയുടെ നിരക്കാണ് പഠനത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ വിലയിരുത്തിയത്.
ഒരിക്കൽ കോവിഡ് അണുബാധയുണ്ടായ കെയർ ഹോം താമസക്കാർക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് 85 ശതമാനം കുറവാണെന്ന് പഠന റിപ്പോർട്ട് പറയുന്നു. ജീവനക്കാരുടെ കാര്യത്തിലാകട്ടെ ഇത് 60 ശതമാനം കുറവാണ്.
ഒരാൾക്ക് രണ്ടു തവണ അണുബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ ഇത് അസാധ്യമല്ല. പഠനത്തിന്റെ ഭാഗമായി 100 കെയർ ഹോമുകളിലെ ശരാശരി 86 വയസ്സ് പ്രായമുള്ള 682 താമസക്കാരും 1429 ജീവനക്കാരും കഴിഞ്ഞ വർഷം ജൂണിലും ജൂലൈയിലും ആന്റിബോഡി രക്തപരിശോധന നടത്തി. ഇവരിൽ മൂന്നിലൊന്നും ആന്റിബോഡി പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു. ഇവർക്ക് കോവിഡ് അണുബാധ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണിത്.
നേരത്തെ രോഗം വന്ന 634 പേരിൽ 4 താമസക്കാർക്കും 10 ജീവനക്കാർക്കും മാത്രമാണ് വീണ്ടും കോവിഡ് അണുബാധ ഉണ്ടായത്. എന്നാൽ കോവിഡ് അണുബാധയുണ്ടാകാത്ത 1477 പേരിൽ 93 താമസക്കാർക്കും 111 ജീവനക്കാർക്കും പിന്നീട് രോഗബാധയുണ്ടായി. ഈ സാഹചര്യത്തിൽ പ്രകൃതിദത്തമായ പ്രതിരോധം കോവിഡിനെതിരെ രോഗബാധിതരിൽ പിന്നീട് ഉണ്ടാകുന്നുണ്ട് എന്നത് ശുഭവാർത്തയാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മരിയ ക്രുടികോവ് പറഞ്ഞു.