ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ എത്തിയേക്കുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ. രാജ്യവ്യാപകമായി കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെങ്കിലും അത് രണ്ടാം തരംഗത്തിന്റെ അത്ര ഗുരുതരമാകില്ലെന്ന് ഐസിഎംആറിലെ എപ്പിഡമോളജി വിഭാഗം തലവൻ കൂടിയായ ഡോക്ടർ സമിരാൻ പാണ്ഡ പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തിൽ വില്ലനാകാൻ ഡെൽറ്റ വകഭേദത്തിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂന്നാം തരംഗത്തിൽ ഏറെ പേരെയും ബാധിക്കുക ഡെൽറ്റ വകഭേദമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും അത് കൂടുതൽ പേരെ ആശങ്കയിലാഴ്ത്തുകയും ചെയ്തിരുന്നു. കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കുന്ന നാല് ഘടകങ്ങളുണ്ടെന്ന് ഡോ.സമിരാൻ പാണ്ഡ പറയുന്നു. ഇപ്പോഴുള്ള രോഗപ്രതിരോധശേഷിയെ മറിക്കടക്കുന്ന ഒരു കോവിഡ് വകഭേദം ഉണ്ടാകാം. സംസ്ഥാനങ്ങളുടെ പക്വതയില്ലാത്ത കോവിഡ് നിയന്ത്രണങ്ങൾ ചിലപ്പോൾ കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂന്നാം തരംഗത്തിൽ ആളുകളിൽ രോഗപ്രതിരോധ ശേഷി കുറയുന്നത് കൂടുതൽ വ്യാപനശേഷിയുള്ള കോവിഡ് വകഭേദം പടരാനുള്ള സാധ്യത കൂട്ടുമെന്ന് ഏയിംസ് ഡയറക്ടർ ഡോക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തിന്റെ ആഘാതം എത്രത്തോളമെന്ന് കണ്ടെത്താനായി നിരവധി പഠനങ്ങൾ നടത്തിയിരുന്നു.
എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുകയും രോഗപ്രതിരോധ ശേഷിയെ മറിക്കടക്കാൻ തക്കതുമായ ഒരു വകഭേദം പടരുകയാണെങ്കിൽ കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തേക്കാൾ രൂക്ഷമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിഗമനപ്രകാരം മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയാത്തതും അപകടകരവുമാണ്. സംസ്ഥാന സർക്കാരുകളോട് കോവിഡ് ഏറ്റവും കൂടുതൽ പടരാനിടയുള്ള പൊതുചടങ്ങുകൾ ഉപേക്ഷിക്കാനും ഐഎംഎ മുന്നറിയിപ്പ് നൽകിയിരുന്നു.