കൊച്ചി : ആലുവയിൽ കോവിഡ് ചികിത്സയ്ക്കു രോഗിയിൽനിന്ന് അമിത നിരക്ക് ഈടാക്കിയ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസെടുത്ത് ആലുവ ഈസ്റ്റ് പോലീസ്. കൊച്ചി വടുതല സ്വദേശിനി സബീന സജിയുടെ ഭർത്താവു നൽകിയ പരാതിയിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവരം പുറത്തുവന്നതോടെ കോടതിയും ആരോഗ്യ വകുപ്പും ഇടപെട്ടിട്ടുണ്ട്. സംഭവത്തിൽ റിപ്പോർട്ടു നൽകാൻ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
യുവതിയിൽനിന്നു ചികിത്സയ്ക്കായി അമിത തുക ഈടാക്കിയെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫിസറോട് കളക്ടർ റിപ്പോർട്ട് തേടി. ഇതേ തുടർന്ന് ആരോഗ്യ വിഭാഗം ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ ആശുപത്രിയിൽനിന്നു തന്നെ സമാനമായ ഏതാനും ബില്ലുകളിലും പരാതികൾ ഉയർന്നിട്ടുണ്ട്. വടുതല സ്വദേശിയായ 70കാരിയുടെ ചികിത്സയ്ക്ക് ഒമ്പതു ദിവസത്തെ പിപിഇ കിറ്റിനായി 51,520 രൂപയാണ് ഈടാക്കിയിരിക്കുന്നത്. ഇത്രയും ദിവസത്തെ ഭക്ഷണത്തിന് 5790 രൂപയും ഈടാക്കി. മരുന്നിനുമാത്രം 10,504 രൂപയാണ് ഈടാക്കിയത്.
ഒരു ദിവസത്തെ ചികിത്സയ്ക്കും ഭക്ഷണത്തിനുമായി ആശുപത്രി ഈടാക്കിയത് 24,760 രൂപയാണ്. മൂന്നു നേരത്തെ ഭക്ഷണത്തിനു മാത്രം 1380 രൂപ ഈടാക്കിയത് വിവാദമായിരുന്നു. കഴിഞ്ഞ മാസം 18നു വൈകിട്ടോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 50,000 രൂപ അഡ്വാൻസ് സ്വീകരിച്ചശേഷമാണു പ്രവേശനം നൽകിയത്. അടുത്ത ദിവസം ഉച്ചവരെ ആയിട്ടും ഡോക്ടർ എത്താതിരുന്നതോടെ ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഉച്ച കഴിഞ്ഞു മൂന്നുമണിക്കു മാത്രമാണ് ഡോക്ടറെത്തിയത്. തുടർന്ന് ഇവരെ മാനസികമായി സമ്മർദത്തിലാക്കുകയും ഡിസ്ചാർജ് നിരുൽസാഹപ്പെടുത്തുകയും ചെയ്തു. തനിക്കു മാനസിക രോഗമാണെന്നു വരുത്തിത്തീർക്കാനാണ് ആശുപത്രിക്കാരുടെ ശ്രമിക്കുന്നതെന്നും യുവതി പറയുന്നു.