ന്യൂഡൽഹി : രാജ്യം പ്രാണവായു കിട്ടാതെ പിടയുമ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഭ്രമാത്മക ലോകത്തു കഴിയുന്നത് സങ്കടകരമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ രാജ്യത്തെ 180 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു തരൂര്‍.
ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സിന്റെ 25-ാം യോഗത്തില്‍ സംസാരിക്കവെയാണ് ആരോഗ്യമന്ത്രി രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയത്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 180 ജില്ലകളിലും 14 ദിവസത്തില്‍ 18 ജില്ലകളിലും 21 ദിവസത്തിനുള്ളില്‍ 54 ജില്ലകളിലും 28 ദിവസത്തിനുള്ളില്‍ 32 ജില്ലകളിലും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.
ഇതേത്തുടര്‍ന്നാണ് ശശി തരൂര്‍ ആരോഗ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. രാജ്യമാകെ ശ്വാസം കിട്ടാതെ പിടയുമ്പോള്‍, ലോകമാകെ ഇന്ത്യക്കാരുടെ ദുരിതം കണ്ടറിയുമ്പോള്‍ ആരോഗ്യമന്ത്രി മാത്രം യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത അവസ്ഥ സ്വീകരിക്കുന്നത് സങ്കടകരമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി.
കോവിന്‍ ആപ്പില്‍ വാക്‌സീന് വേണ്ടി മൂന്നു മണിക്കൂറിനുള്ളില്‍ 80 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും 1.45 കോടി എസ്എംഎസുകള്‍ അയച്ചുവെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. എസ്എംഎസ് അയച്ചത് കോവിഡ് പോരാട്ടത്തിന്റെ വിജയമായി കണക്കാക്കാനാകുമോ എന്നും തരൂര്‍ കുറ്റപ്പെടുത്തി. കോവിഡിനെതിരെ പതഞ്ജലിയുടെ കോറോനില്‍ ഗുളിക പ്രോത്സാഹിപ്പിച്ച ആരോഗ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടെന്ന മാധ്യമറിപ്പോര്‍ട്ടും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ‘ബജറ്റില്‍ അനുവദിച്ച 35,000 കോടി രൂപ അനുവദിക്കാതെ വാക്‌സീന്‍ ചെലവ് സംസ്ഥാനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തിനാണു ശ്രമിക്കുന്നതെന്നും തരൂര്‍ ചോദിച്ചു. പാര്‍ലമെന്റ് അംഗീകരിച്ചതാണത്. എന്നിട്ടും ആ പണത്തിനു മേല്‍ കേന്ദ്രം അടയിരിക്കുന്നതെന്തിനാണ്. റെക്കോര്‍ഡ് ജിഎസ്ടി വരുമാനവും ഇന്ധനനികുതിയില്‍നിന്നു കോടികളുമാണു കുമിഞ്ഞുകൂടുന്നത്. വാക്‌സീന്‍ വാങ്ങൂ…’ – തരൂര്‍ ട്വീറ്റ് ചെയ്തു.
2022ല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും വീടുണ്ടാകും എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ മാധ്യമറിപ്പോര്‍ട്ടും സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി പ്രധാനമന്ത്രിക്കു 2022 ഡിസംബറോടെ പുതിയ വീട് ഒരുങ്ങുമെന്ന റിപ്പോര്‍ട്ടും ഒന്നിച്ച് തരൂര്‍ ട്വീറ്റ് ചെയ്തു. ‘പ്രഥം സേവക്’ എന്ന് അവര്‍ മോദിയെ വിളിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ലെന്നും തരൂര്‍ പരിഹസിച്ചു.