തിരുവനന്തപുരം : കോവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തിന് ആദ്യഘട്ടത്തിൽ കിട്ടുന്നത് 4,35,500 വയൽ വാക്സിനുകൾ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. 10 ഡോസ് അടങ്ങുന്ന ഒരു കുപ്പിയാണ് വയൽ വാക്സിൻ. വാക്സിൻ ഒരു വയൽ പൊട്ടിച്ചാൽ ആറ് മണിക്കൂറിനുളളിൽ ഉപയോഗിച്ച് തീർക്കണം. വാക്സിന്റെ വിതരണത്തിനും സൂക്ഷിക്കുന്നതിനുമുളള സജ്ജീകരണങ്ങൾ കേരളത്തിൽ പൂർത്തിയായി കഴിഞ്ഞു.
ആദ്യഘട്ടത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നത് അഞ്ച് ലക്ഷം വയൽ വാക്സിനുകളായിരുന്നു. കോവിഷീൽഡ് തന്നെ ലഭ്യമാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവർത്തകർ, ഇതിനൊപ്പം മെഡിക്കൽ വിദ്യാർത്ഥികൾ, ആശ അങ്കണവാടി പ്രവർത്തകർ ഇവർക്കാണ് കേരളത്തിൽ ആദ്യം വാക്സിൻ നൽകുക. ഇതിനായുളള നാലരലക്ഷം വയൽ വാക്സിൻ. ഇതിനൊപ്പം വയോജനങ്ങളേയും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം ഡോസ് വാക്സിൻ ആണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.