ന്യൂയോർക്ക് : ലോകത്ത് കോവിഡ് മരണം 456,284 ആയി. 85,78,010 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 45,30,260 പേർ രോഗമുക്തി നേടി. യു.എസിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 22,63,651 പേർക്കാണ് ഇതുവരെ ഇവിടെ കോവിഡ് ബാധിച്ചത്. 1,20,688 പേർ അമേരിക്കയിൽ മരിച്ചു.
അമേരിക്കക്ക് പുറമെ ബ്രസീലിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടത്തെ രോഗബാധിതരുടെ എണ്ണം പത്തുലക്ഷത്തിന് അടുത്തെത്തി. 9,83,559 പേരാണ് രോഗബാധിതർ. മരണസംഖ്യ 47,869. റഷ്യയിൽ രോഗബാധിതരുടെ എണ്ണം അഞ്ചരലക്ഷം കടന്നു. 5,61,091 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യയിൽ മരണനിരക്ക് കുറവാണ്. 7660 പേരാണ് ഇവിടെ മരിച്ചത്.
രോഗബാധിതരുടെ എണ്ണത്തിൽ നാലാമതാണ് ഇന്ത്യ. 3,81,091 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. മരണം 12,604. യു.കെ, സ്പെയിൻ, പെറു, ഇറ്റലി, ചിലി എന്നീ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. ഈ വര്‍ഷം അവസാനത്തോടെ കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈ പ്രതീക്ഷ പങ്കുവെച്ചത്. അതേ സമയം മലേറിയയ്ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ അറിയിച്ചു.