കണ്ണൂർ : വീട്ടിലിരുന്ന് കോവിഡ് പരിശോധന നടത്താവുന്ന ‘റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റ്’ ഓൺലൈനായി വാങ്ങി രോഗനിർണയം നടത്തുന്നവരുടെ എണ്ണം കൂടുന്നു. എന്നാൽ കിറ്റ് വാങ്ങുന്നവർക്ക് ശരിയാംവിധം ഉപയോഗിക്കാനറിയാത്തത് വെല്ലുവിളിയായി. കിറ്റിന് ഒപ്പമുള്ള ആപ്പ് ഡൗൺലോഡ് ചെയ്ത് ടെസ്റ്റ് കാർഡ് സ്കാൻ ചെയ്യാത്തതിനാൽ കോവിഡ് ഫലം ഔദ്യോഗികമായി ആരും അറിയുന്നുമില്ല.
സ്കാൻ ചെയ്താൽ ഡാറ്റ ഐ.സി.എം.ആർ. വെബ്സൈറ്റിൽ എത്തും. എന്നാൽ സ്വയംപരിശോധനാ കിറ്റിലൂടെ ഐ.സി.എം.ആറിന് കിട്ടുന്ന ഫലം സംസ്ഥാന സൈറ്റിലേക്ക് തരില്ല. പോസിറ്റീവ് ആയവരുടെ വിവരം അതിനാൽ ആരോഗ്യവകുപ്പ് അറിയില്ല. പോസിറ്റീവ് ആയവർ രോഗം പറയാത്തതും ക്വാറന്റീനിൽ നിൽക്കാത്തതും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു.
രാജ്യത്ത് സ്വയംപരിശോധനാ കിറ്റ് ഇറക്കാൻ മൂന്ന് ലാബുകൾക്കാണ് ഐ.സി.എം.ആർ. അംഗീകാരമുള്ളത്. ഓൺലൈൻ വിപണിയിൽ റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിന് 250 രൂപയാണ് വില. കിറ്റിൽ എക്സ്ട്രാക്ഷൻ ട്യൂബ്, നേസൽ സ്വാബ്, ടെസ്റ്റ് കാർഡ് എന്നിവയുണ്ടാകും. ‘കോവിസെൽഫ്’ ആണ് വാങ്ങുന്നതെങ്കിൽ ഫോണിൽ മൈലാബ് ആപ്പ് തുറക്കണം. മൂക്കിൽനിന്ന് സ്വാബ് എടുത്ത് അത് കിറ്റിലുള്ള ലായനിയിൽ കലർത്തി കാർഡിൽ ഒഴിച്ചാണ് ടെസ്റ്റ് നടത്തുക. ടെസ്റ്റ് കാർഡിൽ രണ്ട് ഭാഗങ്ങൾ ഉണ്ട്.
നിയന്ത്രണഭാഗവും ടെസ്റ്റ് ഭാഗവും. നിയന്ത്രണഭാഗത്തിൽ മാത്രം വര തെളിഞ്ഞാൽ നെഗറ്റീവ് ആണ്. നിയന്ത്രണ, ടെസ്റ്റ് ഭാഗങ്ങളിൽ വര തെളിഞ്ഞാൽ കോവിഡ് പോസിറ്റീവ് ആണ്. പരിശോധന പൂർത്തിയാക്കിയശേഷം ടെസ്റ്റ് കാർഡിന്റെ ഫോട്ടോ സ്കാൻ ചെയ്ത് മൈലാബിലോ കോവിസെൽഫ് ആപ്പിലോ വിവരം നൽകണം. ഇത് ചെയ്യാത്തതാണ് പ്രശ്നമാകുന്നത്. നിലവിൽ സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ ഉൾപ്പെടെ എല്ലാ ടെസ്റ്റിങ് കേന്ദ്രങ്ങളിൽനിന്നുമുള്ള കോവിഡ് ഫലം സംസ്ഥാന സർക്കാർ പോർട്ടലിൽ ഉണ്ട്. അതുവഴി ഐ.സി.എം.ആർ പോർട്ടലിലേക്കും എത്തും. എന്നാൽ സെൽഫ് ടെസ്റ്റ് കിറ്റിലൂടെ ഐ.സി.എം.ആറിന് കിട്ടുന്ന കോവിഡ് ഫലം സംസ്ഥാന സൈറ്റിലേക്ക് തരില്ല. ഈ ഡാറ്റ കിട്ടാത്തത് വലിയ പ്രശ്നമാണ്.