തിരുവനന്തപുരം: മാവോയിസ്റ്റ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. സുല്‍ത്താന്‍ ബത്തേരിയില്‍ റിസോര്‍ട്ടില്‍ വച്ചു നടന്ന ഏറ്റുമുട്ടലിനിടെയാണ് ജലീല്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ജലീല്‍ വെടിവെച്ചുവെന്ന് തങ്ങള്‍ ആരോപിച്ചിട്ടില്ലെന്നാണ് വിശദീകരണം. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പോലീസിന്‍റെ വിശദീകരണം.
റിസോര്‍ട്ടില്‍ ഏറ്റുമുട്ടലുണ്ടായെന്നും പോലീസ് തിരിച്ചു വെടിവെച്ചുവെന്നും മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം ആയുധധാരികളായ രണ്ട് മാവോയിസ്റ്റുകള്‍ റിസോര്‍ട്ടില്‍ വന്നിരുന്നു. അവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നതായി സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
ജലീലും ചന്ദ്രുവുമാണ് റിസോര്‍ട്ടിലെത്തിയത്. ചന്ദ്രുവാണ് പോലീസിന് നേരെ വെടിവച്ചത്. തിരിച്ചുള്ള പോലീസ് ആക്രമണത്തില്‍ ജലീലിന് വെടിയേറ്റു. സ്ഥലപരിശോധനയില്‍ എകെ 47 തോക്കിന്റെ തിരകളും കണ്ടെത്തിയിട്ടുണ്ട്. ഇത് രക്ഷപ്പെട്ട മാവോയിസ്റ്റ് വെടിവെച്ചതാണെന്നും പോലീസ് പറഞ്ഞു. ജലീലിന്റെ തോക്കിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയുള്ള വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും പോലീസ് വ്യക്തമാക്കി.
വയനാട് ലക്കിടിയിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മാവോവാദി സി.പി. ജലീലിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന പോലീസ് വാദത്തിന് തിരിച്ചടിയായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. ജലീലിന്റെ തോക്കില്‍നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജലീല്‍ ഉപയോഗിച്ചെന്ന് പറയുന്ന റൈഫിളില്‍ നിന്ന് വെടിപൊട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, പോലീസ് ഹാജരാക്കിയ സര്‍വ്വീസ് തോക്കുകളില്‍ ഒമ്പത് എണ്ണത്തില്‍നിന്ന് വെടിയുതിര്‍ത്തിട്ടുണ്ടെന്നും പറയുന്നു. ജലീലിന്റെ വലതു കൈയില്‍ വെടിമരുന്നിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
2019 മാര്‍ച്ച് ഏഴിനാണ് ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ ജലീല്‍ കൊല്ലപ്പെട്ടത്. തോക്കുമായെത്തിയ ജലീല്‍ വെടിവെച്ചപ്പോള്‍ തിരികെ വെടിവെച്ചു എന്നാണ് പോലീസ് വിശദീകരിച്ചത്. ഫെബ്രുവരിയില്‍ തന്നെ ഫോറന്‍സിക് ലാബ് വയനാട് ജില്ല കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കുടുംബാംഗങ്ങള്‍ നടത്തിയ നിയമപരമായ ഇടപെടല്‍ വഴിയാണ് പുറത്തുവന്നത്.