കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവും ആയിപ്പോയെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ അരുൺ പറഞ്ഞു. ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിക്ക് ആദ്യഘട്ടത്തിൽ പോകുന്ന പ്രവർത്തകരെ യാത്ര അയക്കുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകരോട് അരുൺ പ്രതികരിച്ചത്. പ്രതിപക്ഷ ഉപ നേതാവ് വിഷയത്തിൽ താൻ പ്രതികരിക്കുന്നില്ല എന്നും ആ വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയും സെന്ററും ആണ് പ്രതികരിക്കുന്നതെന്നും അരുൺ പറഞ്ഞു. ഈ വിഷയത്തിൽ സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയിട്ടുള്ള അഭിപ്രായപ്രകടനം വസ്തുതാ വിരുദ്ധവും ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും അരുൺ പറഞ്ഞു. സിപിഐയുടെ വോട്ടിന്റെ എണ്ണം ഗണിച്ചു പറഞ്ഞുകൊണ്ട് നടത്തിയ ആക്ഷേപം മുന്നണി മര്യാദയുടെ അതിരുകൾ ലംഘിക്കുന്നതാണ്. ‘
സിപിഐ ഒപ്പമില്ലാത്ത ഒരു തെരഞ്ഞെടുപ്പുകളിലും സിപിഎം കേരളത്തിൽ ഭരണത്തിൽ എത്തിയിട്ടില്ലെന്നും സിപിഐ മുഖ്യമന്ത്രിപദവും അധികാരവും ഉപേക്ഷിച്ച് രൂപീകരിക്കപ്പെട്ട മുന്നണിയാണ് എൽഡിഎഫ് മുന്നണി എന്നും സി എൻ മോഹനൻ ബോധ്യപ്പെടുന്നത് നല്ലതായിരിക്കുമെന്നും എൻ അരുൺ പറഞ്ഞു. സിപിഐയുടെ സംസ്ഥാന സെക്രട്ടറിമാരും എൽഡിഎഫ് കൺവീനറും പറഞ്ഞിട്ടുള്ളത് പ്രതിപക്ഷ ഉപനേതാവ് വിഷയം ചർച്ചയിലൂടെ പരിഹരിക്കും എന്നാണ്. അത്തരത്തിൽ വിഷയം പരിഹരിക്കപ്പെടുമ്പോൾ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തന്നെ നടത്തിയ അപക്വമായ പ്രസ്താവനകൾ തെറ്റായിരുന്നുവെന്ന് സ്വയം ബോധ്യപ്പെടേണ്ടി വരും എന്നും എൻ.അരുൺ പറഞ്ഞു.






























