ദില്ലി/തിരുവനന്തപുരം: പിഎം ശ്രീയിൽ കടുത്ത എതിർപ്പ് തുടർന്ന് സിപിഐ. ദില്ലി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. തങ്ങളുടെ നിലപാട് പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്ന് തന്നെയാണ്. അതിൽ നിന്ന് പിന്നോട്ടില്ല. വിശദമായി വിഷയം ചര്‍ച്ച ചെയ്തു. സിപിഎം ഇതിൽ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി രാജ പറഞ്ഞു. റദ്ദാക്കണമെന്ന സിപിഐയുടെ ആവശ്യം സംസ്ഥാന ഘടകങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് പറഞ്ഞ എംഎ ബേബി സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ ന്യായീകരിച്ചാണ് സംസാരിച്ചത്. പിഎം ഉഷ കേരളത്തിൽ നടപ്പാക്കിയപ്പോള്‍ ഒരു പ്രശ്നവും ഉണ്ടായില്ലെന്നും കച്ചവടത്കരണത്തെ തടയും എന്ന ഉറപ്പിലാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും എംഎ ബേബി പറഞ്ഞു. ഇരുപാര്‍ട്ടികളും ഒരുമിച്ച് ചര്‍ച്ച നടത്തും. അതാണ് ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശം. മാധ്യമങ്ങള്‍ പ്രശ്നം പരിഹരിക്കാനും സഹകരിക്കണം.
കരാർ ഒപ്പിടുന്നത് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് എംഎ ബേബി മറുപടി നൽകിയില്ല. സംസ്ഥാന തലത്തിൽ ചർച്ച നടത്തി പരിഹാരം കാണണമെന്ന നിലപാടാണ് എംഎ ബേബി വ്യക്തമാക്കിയത്. ഇതോടെ വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വം ഇടപെടില്ലെന്ന് വ്യക്തമായി.സിപിഐയുടെ ആവശ്യം സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാൽ സിപിഎം ദേശീയ നേതൃത്വം കൈയൊഴിയുകയാണെന്ന സൂചനയാണ് എംഎ ബേബിയുടെ പ്രതികരണത്തിലൂടെ വ്യക്തമാവുന്നത്. വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരണം, വർഗീയവത്കരണം, കേന്ദ്രവത്കരണം എന്നിവ തടയണം എന്നാണ് സിപിഐ മുന്നോട്ട് വെച്ച ആവശ്യം. കരാർ റദ്ദാക്കുകയോ പുന:പരിശോധിക്കുകയോ വേണമെന്നാണ് ആണ് ഡി രാജ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടത്.





























