തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി കമ്മിറ്റികളെ പറ്റി മാധ്യമങ്ങൾ ഊഹാപോഹങ്ങൾ ഉണ്ടാക്കുന്നുവെന്നും യോഗങ്ങൾ ചേരുന്നത് ചർച്ചകൾക്ക് വിലക്കുള്ള അന്തരീക്ഷത്തിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു. യോഗങ്ങൾ ചേരുന്നത് നേതാക്കന്മാർക്ക് ജയ് വിളിക്കാനല്ല. സഖാക്കൾക്ക് വിമർശിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. തെരഞ്ഞെടുപ്പിലെ പരാജയം കനത്തതാണ്. വലതുപക്ഷം കാണുന്നതുപോലെ ഇടതുപക്ഷം പരാജയത്തെ കാണരുത്. വീണത് വിദ്യയാക്കരുത്. ജനങ്ങൾ ഇടതുപക്ഷത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് വികസനവും ക്ഷേമ പ്രവർത്തനവും മാത്രമല്ല. അതിനപ്പുറം ചിലത് ജനങ്ങൾ പ്രതീക്ഷിക്കുന്നു. അതു കൊടുക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. ചെത്ത് തൊഴിലാളികളിൽ വിമർശനം ഉണ്ടായി. തൊഴിലാളികൾ പ്രതീക്ഷിച്ച പലതും നൽകാൻ കഴിഞ്ഞില്ല.
വോട്ട് ചോർന്നിട്ടുണ്ടെങ്കിൽ പാർട്ടിയുടെ അടിത്തറയിൽ പെട്ടവർക്ക് മറുവിഭാഗത്തിന് വോട്ട് ചെയ്യാൻ തോന്നിക്കാണും. ആഗോള അയ്യപ്പ സംഗമം ഇടതുപക്ഷം ഒരു മുൻഗണനയായി എടുക്കാൻ പാടില്ലായിരുന്നു. സംഘടിപ്പിച്ചത് ദേവസ്വം ബോർഡ് ആണെങ്കിലും സർക്കാർ മുൻകൈയെടുത്തതായാണ് ജനങ്ങൾ കണ്ടത്. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചപ്പോൾ ന്യൂനപക്ഷങ്ങൾ കരുതിയത് അവരെ കൈവിടുന്നു എന്നാണ്. കത്ത് വായിച്ചത് ഒഴിവാക്കേണ്ടതായിരുന്നു. ജാഗ്രത ഇനിയും കാണിക്കണം. സ്ഥാനാർത്ഥി നിർണയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അടിസ്ഥാനമാക്കേണ്ടത് ജില്ലകളിലെ പാനലുകളെയാണ്.
ചിലയിടത്തെങ്കിലും ആവശ്യമായ ആലോചനകൾ ഇല്ലാതെ പോയി എന്ന് വിമർശനം ഉണ്ടായി. ഈ തെരഞ്ഞെടുപ്പിലൂടെ ഒന്നും അവസാനിക്കുന്നില്ല. നിയമസഭാ കക്ഷിയോഗം യഥാസമയം ചേരും. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ച എന്തിനാണ്. വൻ പദവി അല്ല. പക്ഷേ അത്തരം കാര്യങ്ങൾ വരുമ്പോൾ ഇടതുപക്ഷ ആശയങ്ങളെ കൈവിടാത്ത സമീപനം വേണം. യഥാ സമയത്ത് അത് തീരുമാനിക്കപ്പെടും. പിണറായിയെ വിജയന്റെ ചിത്രം വെച്ചുള്ള പരസ്യബോർഡുകളിൽ വിമർശനം എല്ലാ യോഗങ്ങളിലും ഉണ്ടായി. സിപിഐ പാഠം പഠിക്കും. സിപിഐ തിരുത്തേണ്ടത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.




























