കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നിലെ വിവാദമായ കോൺക്രീറ്റ് സ്തുപം അവധി ദിവസം പൊളിച്ചു മാറ്റാനുള്ള ശ്രമം സി പി ഐ എം പ്രവർത്തകർ തടഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് യു ഡി എഫ് ഭരണസമിതി സൈറൺസ്ഥാപിക്കാനായി മരത്തിൻ്റെ രൂപത്തിൽ കിളി കൂടും ശിഖരങ്ങളും കോൺക്രീറ്റിൽ പണിത സ്തൂപമാണ് പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ച് ഉപയോഗശൂന്യമായി നിന്നിരുന്നത്. ഈ സ്ഥലത്ത് നിന്നിരുന്ന വലിയ മരം മുറിച്ച് മാറ്റിയാണ് നിർമാണം ആരംഭിച്ചത്. എന്നാൽ പുതിയ യുഡിഎഫ് ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ ഇത് ഉപേക്ഷിക്കുകയായിരുന്നു. അഴിമതിയുടെ സ്തുപമാണെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ്, സി പി ഐ എം നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ജാള്യത മറയ്ക്കാനാണ് ഇലക്ഷൻ പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് തിടുക്കത്തിൽ സ്തൂപം പൊളിച്ച് മാറ്റാൻ ഞായറാഴ്ച ശ്രമിച്ചത്.
പഞ്ചായത്ത് പ്രോജക്ടിൽ ഇല്ലാതെ നിർമിച്ച സ്തൂപം പൊളിച്ചു മാറ്റാൻ പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാനാവില്ലന്ന കാരണത്താലാണ് സി പി ഐ എം പ്രവർത്തകർ സ്തൂപം പൊളിക്കുന്നത് തടഞ്ഞത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു തൻ്റെ പണം ഉപയോഗിച്ചാണ് സ്തൂപം പൊളിക്കുന്നതെന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പാർട്ടി കൊടി സ്തൂപത്തിൽ കെട്ടിപൊളിക്കൽ തടയുകയായിരുന്നു.
സി പി ഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ റ്റി. രാജേഷ് കുമാർ, കെ.എസ്. സുരേശൻ, ഗ്രാമ പഞ്ചായത്തംഗം കെ. ജി. ഉദയകുമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ.റ്റി.സതീഷ്, എ.എസ്. ഷിജു, ലൈജു വർഗീസ്, അജയകുമാർ, ഷാജഹാൻ, അനീഷ്, ബ്രാഞ്ച് സെക്രട്ടറി ഷാഹീർ പ്രണവം എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊടിനാട്ടിയത്.





























