ന്യൂഡൽഹി : രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും എതിരെ സി.പി.എം പോളിറ്റ് ബ്യൂറോ. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇരുവരുടേയും പ്രസ്താവനയെ സി.പി.എം പോളിറ്റ് ബ്യൂറോ അപലപിച്ചു. കേവലം തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി കള്ളം പ്രചരിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ഈ അജണ്ട തിരിച്ചറിയും. വര്‍ഗീയ – സ്വേഛാധിപത്യ ശക്തികള്‍ക്കെതിരെ ഒന്നും പറയാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ല.
എന്തുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നുവെന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. അസം മുഖ്യമന്ത്രി പണ്ട് കോണ്‍ഗ്രസ് സര്‍ക്കാറില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തയാള്‍.
2018ല്‍ ത്രിപുരയില്‍ സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ബി.ജെ.പിയുടെ പോഷക സംഘടന ആയി മാറി. കഴിഞ്ഞ 10 വര്‍ഷത്തില്‍ കേരളത്തില്‍ ഒരു വര്‍ഗീയ കലാപം പോലും ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് നേട്ടത്തിന് കോണ്‍ഗ്രസ് ന്യൂനപക്ഷ മതമൗലിക വാദികളുമായി കൂട്ടുചേര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കോലീബി സഖ്യം ഉണ്ടാക്കി. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അതേ കേന്ദ്ര ഏജസികളെ ഉപയോഗിച്ചു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നു.
അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞത് കോണ്‍ഗ്രസ്. ഇത് കോണ്‍ഗ്രസിന്റെ അവസരവാദ നിലപാടാണ് എന്നും സി.പി.എം പോളിറ്റ് ബ്യൂറോ. ബി.ജെ.പിയും സി.പി.എം നേതാക്കളും തമ്മിൽ അവിശുദ്ധമായ ഒരു സന്ധി നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവർക്കെതിരെയുള്ള അഴിമതിക്കേസുകളിൽ കേന്ദ്രം വിട്ടുവീഴ്ച ചെയ്യുന്നതെന്നുമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞുത്. കോഴിക്കോട് യു.ഡി. എഫ് റാലിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.






























