തൃക്കാക്കര : തൃക്കാക്കരയിൽ ബിജെപി -സിപിഐഎം- പി സി ജോർജ് ധാരണയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎം നടത്തിയത് അറസ്റ്റ് നാടകമാണ്. പി സി ജോർജിനെ ബിജെപി ഇറക്കിയത് വർഗീയ വിദ്വേഷം ഉണ്ടാക്കാൻ. വർഗീയത പരത്തുന്നത് ഏത് വിഭാഗമായാലും എതിർക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. മോശം പ്രതിപക്ഷ നേതാവെന്ന പിസി ജോർജിന്റെ പരാമർശത്തെ പരിഹസിച്ച വിഡി സതീശൻ, പിസി തന്നെ കുറിച്ച് നല്ലതൊന്നും പറയരുതേ എന്നാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും പറഞ്ഞു.
തൃക്കാക്കരയിൽ കള്ളവോട്ടിന് സിപിഐഎം നീക്കം. തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും. തൃക്കാക്കരയിൽ ബിജെപി -സിപിഐഎം- പി സി ജോർജ് കൂട്ടുകെട്ട്. പി സി ജോർജിന്റെ മകനും സിപിഐഎം നേതാവിന്റെ മകനും ഒരേ ഓഫീസിലിരുന്ന് ഗൂഢാലോചന നടത്തുന്നു. വ്യാജ വീഡിയോയ്ക്ക് പിന്നിൽ സിപിഐഎമ്മാണ്. തന്റെ വാക്കുകൾ വളച്ചൊടിച്ചു. തനിക്കെതിരെ വ്യാജ നിർമ്മിതി നടത്തി സിപിഐഎം സൈബറിടങ്ങളിൽ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു. വ്യാജ നിർമ്മിതകൾ കൊണ്ടാണ് സിപിഐഎം രാഷ്ടീയ എതിരാളികളെ നേരിടുന്നത്.
സ്വന്തം നേതാക്കൾക്കെതിരെയും മുമ്പ് ടിപി ചന്ദ്രശേഖരനടക്കമുള്ള എതിരാളികൾക്കെതിരെയും സിപിഐഎം വ്യാജ നിർമ്മിതികളുപയോഗിച്ചു. അത് കോൺഗ്രസിന്റെ രീതിയല്ല. വ്യാജ വീഡിയോ കേസിൽ യഥാർത്ഥ പ്രതികളെ പിടിച്ചാൽ അതിൽ സിപിഐഎം നേതാക്കളുമുണ്ടാകുമെന്നുറപ്പാണെന്നും സതീശൻ കുറ്റപ്പെടുത്തി. എല്ലാ പാർട്ടിയിലും പെട്ടവർ ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ചവരിലുണ്ട്. ആരാണ് വ്യാജ വീഡിയോ നിർമ്മിച്ചതെന്ന് കണ്ടെത്തണം. വീഡിയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുകയാണ് സിപിഐഎം. അത് ജനങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





























