തിരുവനന്തപുരം : കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് സിപിഐഎം. വിവാഹം നടക്കുന്ന വിവരം അറിഞ്ഞാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ എ റഹീം എംപിയും പങ്കെടുത്തത്. ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചത് വധൂ വരന്‍മാരാണ്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തമ്പാനൂര്‍ പോലീസിനെ കാണിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും നേത്യത്വം വ്യക്തമാക്കി. കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയും ഫര്‍മാന്‍ ഫാനും കേരളത്തിലെത്തി വിവാഹിതരായത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു.
എന്നാല്‍, ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുത്തിരിക്കുകയാണ് മധ്യപ്രദേശ് പോലീസ്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്നാണ് എന്‍സിഎസ്ടി റിപ്പോര്‍ട്ട്. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാര്‍ക്ക് ഡൽഹിയിൽ ഹാജരാകാന്‍ എന്‍സിഎസ്ടി നിര്‍ദ്ദേശം നല്‍കി. ഏപ്രില്‍ 22-ന് ഹാജരാകണം.
വിവാഹത്തിന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നും കമ്മീഷന്‍ കണ്ടെത്തി. 2009 ഡിസംബര്‍ 30-നാണ് പെണ്‍കുട്ടി ജനിച്ചത്. വിവാഹ സമയത്ത് പ്രായം 16 വയസ് മാത്രമായിരുന്നു. വിവാഹ നടത്തിപ്പില്‍ സിപിഐഎം-പോപ്പുലര്‍ ഫ്രണ്ട് ഇടപെടലുണ്ടോ എന്നും കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു.






























