തിരുവനന്തപുരം : ഗവര്‍ണറുമായുള്ള തര്‍ക്കം രൂക്ഷമായിരിക്കെ സിപിഐഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയും ചേരും. പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം നേതൃയോഗങ്ങളിൽ ചർച്ചയാകും. സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ലക്ഷ്യമിട്ടുള്ള ഗവര്‍ണറുടെ നിരന്തര നീക്കങ്ങളെ അതേ നാണയത്തിൽ നേരിടാന്‍ തന്നെയാണ് സിപിഐഎമ്മിന്റെ തീരുമാനം. പ്രതിരോധ തന്ത്രങ്ങള്‍ക്ക് ഇന്നുമുതല്‍ ആരംഭിക്കുന്ന നേതൃയോഗങ്ങള്‍ രൂപം നല്‍കും. ഭരണത്തിലും സര്‍വ്വകലാശാലകളിലും ഗവര്‍ണര്‍ തുടര്‍ച്ചയായി ഉണ്ടാക്കുന്ന പ്രതിസന്ധി ഇനിയും അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം നേതൃത്വം.
ചാന്‍സലര്‍ പദവി ഉപയോഗിച്ച് നടത്തുന്ന അമിതാധികാര ഇടപെടലുകള്‍ നിയന്ത്രിക്കാന്‍, ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ആലോചനകളും സജീവമാണ്. പാർട്ടി പച്ചക്കൊടി കാട്ടിയാല്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കിയുള്ള ബില്ലിലേക്ക് സര്‍ക്കാര്‍ കടക്കും. ഇതടക്കം ഗവര്‍ണറെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുളള തന്ത്രങ്ങള്‍ക്ക് ഇന്ന് മുതല്‍ മൂന്ന് ദിവസം ചേരുന്ന നേതൃയോഗങ്ങള്‍ രൂപം നല്‍കും.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാനസെക്രട്ടറി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. നയപരമായ വിഷയത്തില്‍ പാര്‍ട്ടി അറിയാതെ എങ്ങനെ ഒരുത്തരവ് വന്നുവെന്ന കാര്യവും നേതൃയോഗങ്ങളില്‍ ചര്‍ച്ചയ്ക്ക് വരും. പാർട്ടി സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും മുഖ്യമന്ത്രിയും നിയമമന്ത്രി പി.രാജീവും ഇതുസംബന്ധിച്ച് വിശദീകരണവും നല്‍കിയേക്കും.






























