തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പൂര്‍ണമായും മറ്റ് ജില്ലകളിലെ 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിയത്. വൈകാതെ അന്തിമവിജ്ഞാപനം വരുമെന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ മലയോര ജനതയുടെ വികാരങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ശക്തമായ ഇടപെടല്‍ ഉറപ്പാക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമി, തോട്ടങ്ങള്‍ എന്നിവ സംരക്ഷിച്ച് വനമേഖലയെ മാത്രം പരിസ്ഥിതി ലോല മേഖലാ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കേന്ദ്ര വിദഗ്‌ധസമിതിക്ക് ശുപാര്‍ശ നല്‍കിയത്.
ജില്ലാ കലക്‌ടര്‍ ചെയര്‍മാനായി ജില്ലാതല സ്‌ക്രൂട്ടിണി കമ്മിറ്റി രൂപീകരിക്കുകയും വിശദമായ പഠനം നടത്തുകയും കാര്‍ഷിക മേഖലയിലെ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുമാണ് കേരളം കേന്ദ്രത്തിലേക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. ജില്ലാതല സ്‌ക്രൂട്ടിണി കമ്മിറ്റിയില്‍ വനം വകുപ്പിലേത് അടക്കമുള്ള വിദഗ്‌ധരും ഉണ്ടായിരുന്നു. ഈ ശുപാര്‍ശയാണ് ആവശ്യമായ പരിശോധന പോലും നടത്താതെ വിദഗ്‌ധ സമിതി തള്ളിയത്. അനങ്ങാപ്പാറ നയം ഉപേക്ഷിച്ച്, കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ ഗൗരവമായി സമീപിക്കാനും അടിയന്തര ഇടപെടല്‍ നടത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. മലയോര ജനതയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്‌ത്താനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കാന്‍ സി.പി.ഐ (എം) രംഗത്തിറങ്ങും.





























