തിരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടി വിലയിരുത്താനായില്ലെന്ന് എം വി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി സിപിഎം സംസ്ഥാന നേതൃത്വത്തിന് മുൻകൂട്ടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാജയത്തിന്റെ കാരണങ്ങൾ വിശദമായി വിലയിരുത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് നേരിട്ട് അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കാൻ പാർട്ടി തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. വിവിധ മേഖലകളിലെ ജനങ്ങളിൽനിന്ന് വാട്‌സാപ്, ഇ-മെയിൽ എന്നിവ വഴി അഭിപ്രായങ്ങൾ സ്വീകരിക്കും. ഇതിനായി [email protected] എന്ന ഇ-മെയിൽ വിലാസവും +91 79947 77168 എന്ന വാട്‌സാപ് നമ്പറും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ നേതാക്കളെ ഉൾപ്പെടുത്തി ഓഗസ്റ്റിൽ വിപുലമായ സംസ്ഥാന സമിതി യോഗം ചേർന്ന് തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത ഇടതുപക്ഷ മേഖലകളിൽ നിലനിന്നിരുന്ന വിവിധ പ്രശ്‌നങ്ങൾക്ക് തൃപ്തികരമായ പരിഹാരം കണ്ടെത്താൻ കഴിയാതിരുന്നത് ജനങ്ങളിൽ അസംതൃപ്തി സൃഷ്ടിച്ചുവെന്നും അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നും ഗോവിന്ദൻ വിലയിരുത്തി.

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചിന്താമണ്ഡലത്തിലും വലതുപക്ഷവൽക്കരണത്തിന്റെ സ്വാധീനം പ്രകടമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമായി നീങ്ങിയെന്നും ചില സ്ഥലങ്ങളിൽ തിരിച്ചും വോട്ട് കൈമാറ്റം നടന്നെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയനെതിരെ ഇ.ഡി നടപടി സ്വീകരിക്കാത്തതിനെക്കുറിച്ച് രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നുവെന്നും പിന്നീട് ബിജെപി-യുഡിഎഫ് ധാരണയുടെ സൂചനകൾ പുറത്തുവന്നതായും ഗോവിന്ദൻ പറഞ്ഞു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ പിഴവുകൾ സംഭവിച്ചതായി പാർട്ടി നേതൃത്വം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളെ സിപിഎം ശക്തമായി എതിർത്തില്ലെന്ന ധാരണ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ടതും പാർട്ടിക്ക് തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു.

അയ്യപ്പ സംഗമം സർക്കാർ സംഘടിപ്പിച്ചതാണെന്ന തരത്തിലുള്ള പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. പരിപാടി സംഘടിപ്പിച്ചത് ദേവസ്വം ബോർഡായിരുന്നുവെങ്കിലും യോഗി ആദിത്യനാഥിന്റെ സന്ദേശം ചടങ്ങിൽ വായിച്ചത് ഉചിതമായിരുന്നില്ലെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും ഗോവിന്ദൻ വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആർ പദ്ധതി പിണറായി വിജയന്റെ നീക്കമാണെന്ന വ്യാജപ്രചാരണം ന്യൂനപക്ഷ വോട്ടർമാരെ ഇടതുപക്ഷത്തിൽനിന്ന് അകറ്റിയെന്ന് ഗോവിന്ദൻ ആരോപിച്ചു. മതത്തിന്റെ പേരിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ മുസ്‌ലിം ലീഗ് ശ്രമിച്ചുവെന്നും കോൺഗ്രസ് അതിന് പിന്തുണ നൽകിയെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, മൂന്ന് സീറ്റുകൾ നേടിയ ബിജെപിക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആറു ശതമാനം വോട്ട് കുറവാണ് ലഭിച്ചതെന്നും ആ വോട്ടുകൾ യുഡിഎഫിലേക്കാണ് ഒഴുകിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

വലിയ വാഗ്ദാനങ്ങളിലൂടെ ജനങ്ങളുടെ പിന്തുണ നേടാൻ യുഡിഎഫിന് സാധിച്ചെങ്കിലും അതിന്റെ യാഥാർഥ്യം ഇപ്പോൾ പുറത്തുവരികയാണെന്ന് ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം വി.ഡി. സതീശൻ തുറമുഖ വകുപ്പ് ഏറ്റെടുത്തതും പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതും മഹാത്മാഗാന്ധി സർവകലാശാലയിലെ നിയമനങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന് ഇരട്ടത്താപ്പാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കാവിവൽക്കരണ പ്രവണതകൾക്ക് സഹായകരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിവേഗ റെയിൽ പദ്ധതി നഷ്ടപ്പെടാൻ കാരണം സർക്കാരിന്റെ പിടിപ്പുകേട്: ജോൺ ബ്രിട്ടാസ് എം. പി

0
ന്യൂഡൽഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്...

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും : റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍

0
പത്തനംതിട്ട : മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ...

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...