വെണ്ണിക്കുളം : പുറമറ്റo പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയനെ സംഘം ചേർന്ന് ആക്രമിച്ചവർക്കെതിരെ കർക്കശ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ വനിതാ പ്രസിഡന്റിനെ വസ്ത്രാക്ഷേപം നടത്തുകയും മുറിവേൽപ്പിക്കുകയും ചെയ്യതതിനു എന്തു ന്യായീകരണമാണ് പറയാനുള്ളത്. മറ്റു പാർട്ടികളിൽപെട്ടവരെ പണവും സ്വാധീനവും ഉപയോഗിച്ചു പ്രലോഭിപ്പിച്ചും തട്ടികൊണ്ട് പോയും യു. ഡി. എഫ്. ഭരണസമിതികളെ അട്ടിമറിച്ചു ഭരണം പിടിക്കുന്നതു സ്ഥിരം പതിവാക്കിയ സി. പി. എമ്മിനു സ്വന്തം പാളയത്തിൽ നിന്ന് അതേ തിരിച്ചടി ലഭിച്ചത് സ്വയം കൃതാനർത്ഥമാണെന്ന് പുതുശ്ശേരി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റിനെതിരെ സി.പി.എം നൽകിയ അവിശ്വാസപ്രമേയം കോറം തികയാത്തതിനാൽ ഇന്നലെ തള്ളി പോയിരുന്നു. അതിൽ വിളറി പൂണ്ടവരാണ് ഇന്ന് പഞ്ചായത്ത് ഓഫീസിലേക്ക് ചെല്ലുമ്പോൾ അവരെ ആക്രമിച്ചത്. പോലീസിന്റെ സാന്നിധ്യത്തിലാണ് ഇതെല്ലാം നടന്നത്. അക്രമത്തിനിരയായ പഞ്ചായത്ത് പ്രസിഡന്റിനെ ജോസഫ് എം. പുതുശ്ശേരിയും സംഘവും അവരുടെ വീട്ടിൽ എത്തി സന്ദർശിച്ചു. യു. ഡി. എഫ്. തിരുവല്ല നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, രാജേഷ് സുരഭി, മീരാൻ സാഹിബ്, സന്തോഷ് കരിമാലത്ത്, പഞ്ചായത്ത് അംഗങ്ങളായ ജൂലി വർഗീസ്, കെ. വി. രശ്മിമോൾ എന്നിവർ പുതുശ്ശേരിയോടൊപ്പം ഉണ്ടായിരുന്നു.