കോഴിക്കോട്: നിപ പ്രതിരോധത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരനെതിരെ വിമർശനവുമായി സിപിഎം. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു. നിപ പ്രതിരോധത്തിൽ ഒരു തയ്യാറെടുപ്പും ഇതുവരെ നടന്നിട്ടില്ല. മരുന്നോ മറ്റു പ്രതിരോധ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. ആരോഗ്യമന്ത്രിയോ ജില്ലയുടെ ചുമതലയുള്ള മന്ത്രിയോ ഇതുവരെ തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നും എം.മെഹബൂബ് വിമർശിച്ചു. നാട്ടുകാർ ഭീതിയിലാണ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനത്തിന് സിപിഎം എല്ലാവിധ സഹായവും ചെയ്യുമെന്നും മെഹബൂബ് അറിയിച്ചു.
അതേസമയം നിപ സ്ഥിരീകരിച്ചതോടെ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കോഴിക്കോട് കളക്ടർ എം.എസ് മാധവിക്കുട്ടി അറിയിച്ചിരുന്നു.രോഗബാധിതനായ രാമനാട്ടുകര സ്വദേശി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസിയുവിൽ ചികിത്സയിലാണ്. രോഗിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ആരോഗ്യവകുപ്പ് ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടിരുന്നു.77 പേർ അടങ്ങുന്ന സമ്പർക്ക പട്ടികയാണ് നേരത്തെ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 58 ആരോഗ്യപ്രവർത്തകരും 14 കുടുംബാംഗങ്ങളും അഞ്ച് സുഹൃത്തുക്കളും ഉൾപ്പെട്ടിരുന്നു. നിലവിൽ പുതുതായി 10 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയതായി മന്ത്രി കെ.മുരളീധരൻ അറിയിച്ചു.




























