വടകര: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കിയ വ്യാജ’കാഫിർ’ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനുൾപ്പെടുന്ന സംഘമെന്ന് റവല്യൂഷണറി യൂത്ത്. യു.ഡി.എഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിനെതിരെ നടത്തിയ ‘കാഫിർ’ വർഗ്ഗീയ പ്രചരണമുൾപ്പെടെ സകല വർഗ്ഗീയ-അശ്ശീല പ്രചരണങ്ങളുടേയും കുന്തമുന സ്വന്തം വീടിന്റെ ഉമ്മറത്തേക്ക് എത്താറായപ്പോഴാണ് ‘സർവ്വകക്ഷി സമാധനയോഗം’ വിളിക്കാൻ പി. മോഹനൻ രംഗത്തെത്തിയതെന്നും റവല്യൂഷണറി യൂത്ത് പ്രസ്താവനയിൽ ആരോപിച്ചു.
സ്വന്തം മകനുൾപ്പെടുന്ന സൈബർ സംഘത്തിന്റെ ബുദ്ധിയിൽ വിരിഞ്ഞ ‘കാഫിർ’ വർഗ്ഗീയ വിഷം ഭാര്യ ഏറ്റെടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാൽ ജനം കണ്ണടച്ച് വിശ്വസിക്കുമെന്നും അതുവഴി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാമെന്നും കരുതിയ മോഹനന് വടകരയിലെ ജനതയെ ഇനിയും മനസ്സിലായിട്ടില്ല. വടകരയുടെ മതേതര രാഷ്ട്രീയ ബോധ്യത്തെ വർഗ്ഗീയ-അശ്ലീല പ്രചരണം കൊണ്ട് വിലക്കെടുക്കാൻ കച്ചകെട്ടിയിറങ്ങിയവരെ ജനം ഉടുമുണ്ടുരിഞ്ഞ് തെരുവിൽ വിചാരണ ചെയ്യാൻ തുടങ്ങിയപ്പോഴാണ് പി.മോഹനന്റെ മനസ്സിൽ സർവ്വകക്ഷി സമാധനയോഗം എന്ന ബോംബ് പൊട്ടിയത്.





























