കോഴിക്കോട് : മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍നിന്നും കൂടുതല്‍ അംഗങ്ങളെ റിക്രൂട്ട് ചെയ്യണമെന്ന് സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് പാര്‍ട്ടിക്കെതിരായിരുന്നു. മുസ്‌ലിം സമുദായത്തില്‍ ഏകീകരണമുണ്ടാക്കി ഇടതുപക്ഷ വിരുദ്ധത ഉറപ്പാക്കാനാണ് ഇമാഅത്തെ ഇസ്‌ലാമി ശ്രമിച്ചത്.
ലീഗിന്റെ പിന്തുണയും ഇതിനു കിട്ടി. കാന്തപുരം വിഭാഗം വലിയ പിന്തുണയാണ് പാര്‍ട്ടിക്കു നല്‍കിയത്. മറ്റു മുസ്‌ലിം സംഘടനകള്‍ തീവ്രമായ ഇടതുപക്ഷ വിരുദ്ധത പ്രകടിപ്പിച്ചില്ല. മുസ്‌ലിം ഏകീകരണ ശ്രമങ്ങളെ ഇത് പരാജയപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏകീകരണമുണ്ടാക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിച്ചതുകൊണ്ടാണ് ലീഗിന് മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ ജയിക്കാനായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പാര്‍ട്ടിയുടെ സ്വാധീനമേഖലകളില്‍ തള്ളിക്കയറാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തണം. പുതിയ മേഖലകളില്‍ ബി.ജെ.പി സ്വാധീനം വര്‍ധിപ്പിച്ചത് എവിടെയാണെന്ന് പ്രത്യേകം പരിശോധിച്ച് തിരുത്തല്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈ 9, 10 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകളെ പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാന്‍ യു.ഡി.എഫിനു കഴിയാത്തത് നേട്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍.എസ്.എസാണ് ഏറ്റവും വലിയ ഇടതുപക്ഷ വിരുദ്ധത തിരഞ്ഞെടുപ്പില്‍ കാണിച്ചത്. ശബരിമല വിവാദം വീണ്ടും ഉയര്‍ത്താന്‍ യു.ഡി.എഫ് നടത്തിയ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ എന്‍.എസ്.എസ് മടിച്ചില്ല.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരുമായി നിസഹകരണ മനോഭാവമാണ് എന്‍.എസ്.എസിന് ഉണ്ടായിരുന്നത്. അവരുടെ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുമ്ബോള്‍ തന്നെ ഏറ്റുമുട്ടല്‍ ഒഴിവാക്കുന്ന തരത്തിലായിരുന്നു പാര്‍ട്ടി സ്വീകരിച്ച നിലപാട്. നായര്‍ സമുദായത്തിലെ പുരോഗമനവാദികള്‍ പാര്‍ട്ടിക്കൊപ്പം നിന്നു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടിനൊപ്പം സമുദായത്തെ അണിനിരത്താന്‍ കഴിയാത്ത തരത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരായ നിലപാട് എസ്.എന്‍.ഡി.പി സ്വീകരിച്ചില്ല.































