തിരുവനന്തപുരം: സർക്കാരിന്റെ നവകേരള സദസ്സ് മണ്ഡലങ്ങളിലുണ്ടാക്കിയ രാഷ്ട്രീയമുന്നേറ്റം വിലയിരുത്താൻ സി.പി.എം. നേതൃയോഗങ്ങൾ ചേരുന്നു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള രണ്ടുദിവസങ്ങളിലായി സംസ്ഥാന സമിതിയും ചേരും. നവകേരള സദസ്സ് സർക്കാർ പരിപാടിയായിരുന്നെങ്കിലും അത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പുള്ള രാഷ്ട്രീയ മുന്നൊരുക്കമായാണ് സി.പി.എമ്മും എൽ.ഡി.എഫും ഏറ്റെടുത്തത്. എല്ലാമണ്ഡലങ്ങളിലും ബൂത്തുതലംവരെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ കഴിഞ്ഞുവെന്നാണ് നവകേരള സദസ്സിനുശേഷം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പ്രാഥമികമായി വിലയിരുത്തിയത്.
ഒരോ ജില്ലകളിലും ഇതുസംബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളും നവകേരള സദസ്സിനുശേഷം ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്ന തുടർപ്രവർത്തനങ്ങളും സംബന്ധിച്ച് യോഗത്തിൽ റിപ്പോർട്ടുചെയ്യും. എൽ.ഡി.എഫ്. സംഘടനാസംവിധാനത്തെ ബൂത്തുതലംവരെ ഏകോപിപ്പിച്ച് പ്രവർത്തിക്കാനായി എന്നതാണ് നവകേരള സദസ്സുണ്ടാക്കിയ പ്രധാന രാഷ്ട്രീയമാറ്റം.





























