ആലപ്പുഴ : കുതിരപ്പന്തി ലോക്കല്‍ സമ്മേളനത്തില്‍ മറനീക്കി വന്ന വിഭാഗീയത പരിഹരിക്കുന്നത് ജില്ലാ നേതൃത്വത്തിന് കീറാമുട്ടിയാകുന്നു. ഔദ്യോഗിക പാനലിനെതിരെ ഒരു വിഭാഗം മത്സരിക്കാന്‍ ശക്തമായി രംഗത്തു വന്നതോടെയാണ് ജില്ലാ സെക്രട്ടറി ഇടപെട്ട് സമ്മേളനം നിറുത്തി വയ്പിച്ചത്. സമ്മേളനം നിറുത്തി വച്ചതോടെ സംഘര്‍ഷാത്മകമായ സാഹചര്യമാണ് സമ്മേളന വേദിയിലുണ്ടായത്. കഴിഞ്ഞ ദിവസം ടൗണ്‍ഹാളിലായിരുന്നു സമ്മേളനം.
മന്ത്രി സജി ചെറിയാനെയും പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എയെയും അനുകൂലിക്കുന്ന വിഭാഗങ്ങള്‍ തമ്മിലാണ് ആരോപണ പ്രത്യാരോപണങ്ങളുന്നയിച്ചതെന്നറിയുന്നു. ചിത്തരഞ്ജന്‍ പക്ഷത്തിന് എ.പി സോണയും സജി ചെറിയാന്‍ പക്ഷത്തിന് മുന്‍ കൗണ്‍സിലര്‍ വി.ജി വിഷ്ണുവുമാണ് നേതൃത്വം നല്‍കിയത്. ഒരു ഏരിയ കമ്മിറ്റിയംഗം ഒരു കോടിയുടെ വീട് നിര്‍മ്മിച്ചതിനെക്കുറിച്ച് അംഗങ്ങള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ഇതിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റിയും ആക്ഷേപമുയര്‍ന്നു. പാവപ്പെട്ട നിരവധിയാളുകള്‍ പുറത്തു നില്‍ക്കേ ലോക്കല്‍ കമ്മിറ്റി നേതാവ് സ്വന്തം കുടുംബത്തിലെ നാലു പേര്‍ക്ക് ജോലി നല്‍കിയതും ചര്‍ച്ചയായി. എന്‍.ഡി.എ നേതാവ് പ്രതിയായ തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനെ ഉപയോഗിച്ചെന്ന ഗുരുതര ആരോപണവും ഉയര്‍ന്നു.
93 പേര്‍ പങ്കെടുത്ത ലോക്കല്‍ സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി.പി ചിത്തരഞ്ജനാണ് ഉദ്ഘാടനം ചെയ്തത്. നിലവിലുള്ള കമ്മിറ്റിയിലെ ലോക്കല്‍ സെക്രട്ടറിയും ചിത്തരഞ്ജന്റെ സഹോദരനും ഉള്‍പ്പെടെ അഞ്ചു പേരെ ഒഴിവാക്കിയാണ് 15 അംഗ പാനല്‍ അവതരിപ്പിച്ചത്. എന്നാല്‍, സജി ചെറിയാന്‍ പക്ഷത്തു നിന്ന് അഞ്ചു പേര്‍ മത്സരിക്കാനെത്തിയതോടെ കളംമാറി. സമ്മേളനത്തില്‍ പങ്കെടുത്ത 70 ഓളം അംഗങ്ങള്‍ നിലവിലുള്ള ലോക്കല്‍ കമ്മിറ്റിക്ക് എതിരായിരുന്നെന്നാണറിയുന്നത്. മത്സരം നടന്നാല്‍ സംഘര്‍ഷത്തിലേക്ക് എത്തുമെന്ന് മനസിലാക്കിയ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ രാത്രി പത്തരയോടെ സമ്മേളനം പിരിച്ചു വിടുകയായിരുന്നു.
സംഘടനാ നടപടി അനിവാര്യമായതിനാല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.പി സോണയെ പുതിയ അംഗങ്ങളുടെ പാനലില്‍ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദ്ദേശവും ജില്ലാ സെക്രട്ടറി സമ്മേളനത്തില്‍ അറിയിച്ചിരുന്നു. 16 പാര്‍ട്ടി അംഗങ്ങളുടെ അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് സോണക്കെതിരെ സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതിയാണ് സംഘടനാ നടപടിയിലേക്ക് നീങ്ങുന്നതിനു പിന്നില്‍. ഇക്കാര്യത്തില്‍ തീരുമാനം പിന്നീട് ഉണ്ടാകും.