കാസര്‍ഗോഡ് : കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പൽ വിദ്യാര്‍ത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചതായി പരാതി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കൊണ്ട് പ്രിന്‍സിപ്പൽ മൂന്ന് തവണ കാലുപിടിപ്പിച്ചെന്നാണ് എംഎസ്എഫിന്റെ പരാതി. കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കണമെങ്കില്‍ കാലുപിടിക്കണമെന്ന് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ഡോ.എം.രമ ആവശ്യപ്പെട്ടുവെന്ന് എംസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആരോപിച്ചു. വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
വിദ്യാര്‍ത്ഥി തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കുകയോ അന്വേഷണ സമിതിയെ വെയ്ക്കുകയോ ആണ് ചെയ്യേണ്ടത്. ഇതൊന്നുമില്ലാതെ കാലുപിടിക്കുക എന്ന ഉപാധിയാണ് പ്രിന്‍സിപ്പൽ മുന്നോട്ടുവെയ്ക്കുന്നത്. ഇങ്ങനെയൊരു ദുരവസ്ഥ ഇനി ഒരു വിദ്യാര്‍ത്ഥിക്കും ഉണ്ടാകരുത്. കാലുപിടിച്ച് മാപ്പുപറഞ്ഞാല്‍ ഇതില്‍ നിന്നൊഴിവാക്കിത്തരാം. അല്ലെങ്കില്‍ കോളേജില്‍ നിന്നുപുറത്താക്കും എന്നാണവര്‍ പറഞ്ഞതെന്ന് പി.കെ നവാസ് പറഞ്ഞു. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പ്രിന്‍സിപ്പൽ ഡോ.എം.രമയുടെ പ്രതികരണം. വിദ്യാര്‍ത്ഥി സ്വമേധയാ കാലില്‍ വന്ന് വീഴുകയായിരുന്നു. എംഎസ്എഫില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
കോളേജിനുമുന്നില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മാസ്‌കിടാതെ നിന്നപ്പോള്‍ അത് ചോദ്യം ചെയ്യുകയായിരുന്നെന്നും ആരോപണമുന്നയിച്ച വിദ്യാര്‍ത്ഥി മുഖത്തടിക്കാന്‍ ശ്രമിച്ചെന്നും അധ്യാപിക പറഞ്ഞു. ‘പോലീസില്‍ വിവരമറിയിച്ചപ്പോള്‍ അവനെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും മാസ്‌കിടാത്തതിന് ഫൈനും ഈടാക്കി. അടിക്കാന്‍ ശ്രമിച്ചതിന് പരാതി ഉണ്ടെങ്കില്‍ എഴുതിത്തരാനും പോലീസുകാര്‍ പറഞ്ഞു. അതിനുശേഷം തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥി കോളേജിലെത്തിയത്. ശേഷമാണ് മുറിയിലേക്കെത്തി അവന്‍ കാലുപിടിച്ചത് ’.





























