ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വലിയ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഹേമന്ത് സോറനും ജാർഖണ്ഡ് സർക്കാരും വിദ്യാർത്ഥികളുമായി ചർച്ചയുടെ വഴി തിരഞ്ഞെടുക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർത്ഥികൾ ആത്മസംയമനം പാലിക്കുകയും തങ്ങളുടെ ആവശ്യം അംഗീകരിപ്പിക്കുകയും ചെയ്തുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. “ഇതുതന്നെയാണ് ശരിയായ മാർഗം. വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിച്ചാൽ അതിന് മറുപടി ലഭിക്കണം. ഞങ്ങൾ രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കൊപ്പവും നിലകൊള്ളുന്നു.
ഓരോ വിദ്യാർത്ഥിക്കും അവരുടെ കഠിനാധ്വാനത്തിന്റെ പൂർണഫലവും നിഷ്പക്ഷമായ മത്സരത്തിനുള്ള അവകാശവും ലഭിക്കുന്നതിനായി ഈ ചൂഷണ സംവിധാനത്തെ ഞങ്ങൾ വേരോടെ മാറ്റുകതന്നെ ചെയ്യും. രാജ്യത്തുടനീളം ഈ സിസ്റ്റം മാറും. ഇനി വിദ്യാർത്ഥികളെ പിന്നോട്ട് വലിക്കുന്നതല്ല, മറിച്ച് അവരെ മുന്നോട്ട് നയിക്കുന്ന ഒരു സംവിധാനം നിലവിൽ വരും”- രാഹുൽ ഗാന്ധി പറഞ്ഞു. തിങ്കളാഴ്ച രാത്രിയിലാണ് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രഖ്യാപിച്ചത്.
മന്ത്രിസഭാ യോഗത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തുടർന്ന് വിദ്യാർത്ഥി നേതാവായ ദേവേന്ദ്ര നാഥ് മഹ്തോ 16 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ ദിപിക പാണ്ഡെ സിങ്, ഇർഫാൻ അൻസാരി എന്നിവരുടെ സാന്നിധ്യത്തിലാണ് മഹ്തോ നിരാഹാര സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി ഹേമന്ത് സോറനും രാഹുൽ ഗാന്ധിക്കും മറ്റ് മന്ത്രിമാർക്കും സമരത്തെ പിന്തുണച്ചവർക്കും ദേവേന്ദ്ര നാഥ് മഹ്തോ നന്ദിയറിയിച്ചു.






























