ആര്യനാട്: വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശമയച്ച സിപിഎം നേതാവിന് സഹ.ബാങ്കില്‍ നിന്നും സസ്‌പെന്‍ഷന്‍. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ഷാജിയെയാണ് ബാങ്കിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മുൻപ് ബാങ്കിൽ നടന്ന സാമ്പത്തിക തിരിമറിക്കേസിൽ മതിയായ രേഖകളില്ലാതെ വായ്പ നൽകിയ സംഭവത്തിൽ അന്നത്തെ ഡിവൈഎഫ്ഐ ഏരിയാ ട്രഷറർകൂടിയായ ഷാജിക്കെതിരേ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോർട്ട് പാർട്ടി കമ്മീഷന്‍ നൽകുന്നതിനു മുൻപാണ് ഇയാൾ പുതിയ വിവാദത്തിൽപ്പെട്ടിരിക്കുന്നത്.
ഷാജി വാട്സാപ്പിലൂടെ മോശം സന്ദേശം അയച്ചെന്നും ഫോൺവിളിച്ച് ശല്യം ചെയ്തെന്നും വീട്ടമ്മ ആര്യനാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് സെക്രട്ടറി ഷാജിയോടു നിർബന്ധിത അവധിയിൽ പോകാൻ നിർദേശം നൽകിയിരുന്നു. ഇതിനിടയിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുത്താൽ മതിയെന്ന് പാർട്ടി ബാങ്ക് ഭരണസമിതിക്കു നിർദേശം നൽകി. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ബാങ്ക് ഭരണസമിതിയുടെ നടപടി.





























