തിരുവനന്തപുരം : ശമ്പളം നൽകാൻ പണമില്ലാത്ത സാഹചര്യത്തിലും കാലടി സംസ്കൃത സർവകലാശാലയിൽ സി.പി.എം നേതാക്കൾക്ക് വമ്പൻ ശമ്പളത്തിൽ നിയമനം. പണമില്ലാത്തതിനാല്‍ ഇരുനൂറോളം ഗസ്റ്റ് അധ്യാപകരെ പിരിച്ചു വിട്ടതിന് ശേഷമാണ് ഈ നിയമനം. ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ മലയാളം വകുപ്പ് പ്രൊഫസറുമായ ഡോ. ബിച്ചു എക്സ് മലയിലിനെ പ്രൊഫസർ ഇൻ ചാർജ്ജ് ഒഫ് എക്സാമിനേഷൻ എന്ന തസ്തിക സൃഷ്ടിച്ച് താൽക്കാലിക ചുമതല നൽകി.
ആയിരത്തോളം അധ്യാപക-അനധ്യാപക ജീവനക്കാർക്ക് സമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും പാർട്ടി നിർദ്ദേശ പ്രകാരം നിയമനങ്ങൾ തകൃതിയായി നടക്കുന്നു. സർവകലാശാല സ്റ്റാറ്റ്യൂട്ടിൽ പരീക്ഷാ കൺട്രോളർ പദവി ഉണ്ടായിരുന്നില്ല. പിന്നീട് ഇത് ഉൾപ്പെടുത്തി ഭേദഗതി ചെയ്തെങ്കിലും നിയമനം നടത്തണമെങ്കിൽ വിജ്ഞാപനം വേണം. അതൊഴിവാക്കാനാണ് യൂണിയൻ നേതാവിനെ താൽക്കാലിക പദവിയിൽ നിയമിച്ചത്. ആഗസ്റ്റ് 23നായിരുന്നു സിൻഡിക്കേറ്റ് തീരുമാനം. ഉത്തരവായി ഇറങ്ങിയത് സെപ്തംബർ 20നാണ്. കാലടി മുഖ്യകേന്ദ്രം ഫിലോസഫി വകുപ്പ് അസിസ്റ്റന്‍റ് പ്രൊഫസർ ഡോ.എൻ.എം.ഫൈസലിനെ ബിച്ചുവിന് പകരം തുറവൂർ കേന്ദ്രം ക്യാമ്പസ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.





























