തിരുവനന്തപുരം : സർക്കാർ- ഗവർണർ പോര്, വിഴിഞ്ഞം പദ്ധതിപ്രദേശത്തെ പ്രതിഷേധം അടക്കമുള്ള നിർണായക വിഷയങ്ങളിൽ നാളെ തുടങ്ങുന്ന സിപിഎം അടിയന്തര നേതൃയോഗങ്ങളില്‍ എന്ത് തീരുമാനിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. ഗവര്‍ണര്‍ വിഷയത്തിലും വിഴിഞ്ഞം സമരത്തിലും നിലപാടെടുക്കാനാണ് യോഗമെന്ന് പാര്‍ട്ടി നേതാക്കള്‍ ആവർത്തിക്കുമ്പോഴും ആരോഗ്യപ്രശ്നമങ്ങൾ വലക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ കാര്യത്തില്‍ പാര്‍ട്ടി എന്തെങ്കിലും തീരുമാനം എടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അഞ്ച് ദിവസം സിപിഎം നേതൃയോഗങ്ങള്‍ ചേര്‍ന്ന് സര്‍ക്കാരിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തലടക്കം നടത്തി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി അത് ജില്ലാകമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കവേയാണ് രണ്ട് ദിവസത്തെ അടിയന്തരയോഗം വിളിച്ചത്. നാളെ രാവിലെ 9 മുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റും 11 മുതല്‍ സംസ്ഥാന സമിതിയും ചേരും. സംസ്ഥാന സമിതി യോഗം തിങ്കളാഴ്ചയും തുടരും. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും യോഗത്തിനെത്തും.
സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത രീതിയില്‍ ഗവര്‍ണര്‍ പോര് പ്രഖ്യാപിച്ച് നില്‍ക്കുന്ന അസാധാരണ സാഹചര്യമാണ് അജണ്ടയിലുള്ള ഒരു സുപ്രധാന വിഷയം. ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുന്ന ഈ വിഷയം പാര്‍ട്ടി നേതൃയോഗം ഗൗരവമായി ചര്‍ച്ച ചെയ്യും. വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികള്‍ തുറമുഖത്തിനെതിരെ നടത്തുന്ന സമരം എങ്ങനെ പരിഹരിക്കാമെന്ന ചര്‍ച്ചയും ഇതോടൊപ്പം ഉണ്ടാകും.
ഇതിനിടയിലാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യപ്രശ്നത്തില്‍ എന്ത് നിലപാടെടുക്കണമെന്ന ചാര്‍ച്ചയും പാര്‍ട്ടിയില്‍ നടക്കുന്നത്. കോടിയേരിക്ക് പകരം സെക്രട്ടറി സ്ഥാനത്തേക്ക് ആരെയെങ്കിലും നിയോഗിക്കണോ, അതോ താല്‍ക്കാലിക ചുമതല ആര്‍ക്കെങ്കിലും കൊടുത്താല്‍ മതിയോ എന്നി ചര്‍ച്ചകള്‍ സജീവമാണ്. രണ്ട് സഹായികളെ നിയോഗിച്ച് കോടിയേരിയെ സ്ഥാനത്ത് നിലനിർത്തിയാലോ എന്ന ചര്‍ച്ചയുമുണ്ട്. താല്‍ക്കാലിക ചുമതല കൊടുക്കാന്‍ തീരുമാനിച്ചാല്‍ പിബി അംഗം എ വിജയരാഘവന്‍, ഇപി ജയരാജന്‍. എകെ ബാലലന്‍ എന്നീ പേരുകള്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്.