പത്തനംതിട്ട : കോയിപ്രം പഞ്ചായത്തിൽ ബ്രാഞ്ച് സമ്മേളനം കഴിഞ്ഞും പിരിവിനായി തടി ബിസിനസ്സ് നടത്തുന്ന വെണ്ണിക്കുളം സ്വദേശി ഹബീബിൻ്റെ ഡിപ്പോയില്‍ എത്തിയ സി.പി.എം പ്രാദേശിക നേതാവ് ജീവനക്കാരനെ മർദ്ദിച്ചു. സ്ഥിരമായി പിരിവിനെത്തുന്ന പ്രാദേശിക നേതാവിനെ തൊഴിലാളി ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണം. കോയിപ്രം പഞ്ചായത്തിൽ ഐരാക്കാവിലെ സി.പി.എം പ്രാദേശിക നേതാവ് ജെയ്സൻ ജോസാണ് ബ്രാഞ്ച് സമ്മേളനം കഴിഞ്ഞും പിരിവിനായി തടി ഡിപ്പോയിൽഎത്തിയത്.
ഐരാക്കാവിലെ സമ്മേളനം കഴിഞ്ഞ 19 ന് കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ സമ്മേളനത്തിൻ്റെ പേരിൽ അയ്യായിരം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. തടി കയറ്റിവന്ന വണ്ടി തടയുകയും തൊഴിലാളികളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതു സംബന്ധിച്ച് ഹബീബ് കോയിപ്രം പോലീസില്‍ പരാതി നൽകി. ഇയാൾ സ്ഥിരമായി പലരേയും ഭീഷണി പ്പെടുത്തി പണം വാങ്ങാറുണ്ടെന്ന് നട്ടുകാരും പറയുന്നു. ചോദിക്കുന്ന പൈസ തന്നില്ലെങ്കിൽ കച്ചവടം നടത്തിക്കില്ലെന്നും ഭീഷണിപ്പെടുത്തി.
അടി കിട്ടിയ തൊഴിലാളിയും ഇടതുപക്ഷതൊഴിലാളി സംഘടനിയില്‍ പെട്ടയാളാണ്. ഇതു സംബന്ധിച്ച് ഹബീബ് സി.പി.എം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇയാൾ തടിഡിപ്പോയില്‍ കയറി റസിപ്റ്റ് കൊടുക്കാതെ പൈസ വാങ്ങിയിരുന്നു. നിലവിൽ ഇയാൾ ഡി.വൈ.എഫ്.ഐ പുല്ലാട് മേഘലാ കമ്മിറ്റി ട്രഷറർ കൂടിയാണ്.