തിരുവനന്തപുരം : സി.പി.എം മാതൃകയിൽ കോൺഗ്രസിലും ലെവി വരുന്നു. എം.പിമാർ എം.എൽ.എമാർ ഉൾപ്പടെ എല്ലാ ജനപ്രതിനിധികളും പാർട്ടിക്ക് നിശ്ചിതഫണ്ട് കൊടുക്കാനാണ് തീരുമാനം. എത്രയാണ് ഫണ്ട് നൽകേണ്ടതെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. ഫണ്ട് പിരിവിന് കൃത്യമായ മാനദണ്ഡമില്ലാത്തത് പലപ്പോഴും പ്രവർത്തനത്തിൽ ബുദ്ധിമുട്ടാകുന്നുവെന്ന തിരിച്ചറിവിലാണ് സി.പി.എം മാതൃക പിന്തുടാൻ കെ.പി.സി.സിയുടെ പുതിയ നേതൃത്വം തീരുമാനിച്ചത്.
താഴേത്തട്ടിൽ രൂപീകരിക്കുന്ന കോൺഗ്രസ് യുണിറ്റ് കമ്മിറ്റികൾ വഴി ഫണ്ട് സ്വരൂപിക്കാൻ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ജനപ്രതിനിധികളിൽ നിന്നുള്ള ലെവി. നിലവിൽ കോൺഗ്രസിന്റ എംപിമാർ പാർലമെന്ററി പാർട്ടിക്ക് മാസം 2000 രൂപയും എ.ഐ.സി.സിക്ക് വർഷം 50,000 രൂപയും നൽകുന്നുണ്ട്. ഇതിൽ വലിയ കുടിശക പല എം.പിമാരും വരുത്താറുമുണ്ട്. എം.എൽ.എമാർ മാസം ചെറിയ തുക പാർലമെന്ററി പാർട്ടിക്ക് നൽകും. എന്നാൽ കെ.പി.സി.സിക്ക് ഒരു ഫണ്ടും നിലവിൽ നൽകുന്നില്ല. ഇവരിൽ നിന്ന് ലെവി പിരിക്കാനാണ് തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്
എന്നാൽ എത്രയാണ് പിരിക്കേണ്ടതെന്ന് ചർച്ചയിലൂടെ തീരുമാനിക്കും. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ നിന്നും ലെവി പിരിക്കും. പഞ്ചായത്ത് അംഗം മുതൽ നഗരസഭാംഗങ്ങൾക്ക് വരെ പ്രത്യേകം തുക നിശ്ചയിച്ച് നൽകും. ഓരോ ഡി.സി.സികൾക്കും പ്രത്യേകം തുക നിശ്ചയിക്കാം. ജില്ലാകോൺഗ്രസ് കമ്മിറ്റികളുടെ പ്രവർത്തനത്തിനും ഇതിലൊരുവിഹിതം ഉപയോഗിക്കാം.