ചെങ്ങന്നൂർ: ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പ്രവർത്തിക്കുവാൻ അനുവദിക്കാതെ സംസ്ഥാന ഭരണത്തിൻ്റെ മറവിൽ ഉദ്യോഗസ്ഥരെ കയറൂരി വിട്ട് ജനാധിപത്യ മൂല്യങ്ങളെ നോക്കുകുത്തിയാക്കി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ സി.പി.എം രാഷ്ട്രീയ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ ജൂണി കുതിരവട്ടവും, കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാറും ആരോപിച്ചു.
ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും മുൻസിപ്പൽ സെക്രട്ടറി സൃഷ്ടിക്കുന്ന അനാവശ്യ വിവാദങ്ങളിലൂടെ ഭരണത്തിൻ്റ് ശോഭ കളയാനാണ് സി.പി.എം ശ്രമിക്കുന്നത്. വ്യാജരേഖകൾ സൃഷ്ടിച്ചും, വ്യാജവാർത്തകൾ ചമച്ചും, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ഭരണത്തെ അട്ടിമറിക്കുവാൻ മുൻസിപ്പൽ സെക്രട്ടറിക്ക് ഒത്താശ ചെയ്യുന്ന സി.പി.എം നടപടി അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് ഭരിക്കുന്ന മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പദ്ധതികൾ തയ്യാറാക്കി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ യു.ഡി.എഫ് ജനപ്രതിനിധികളുടെ വാർഡുകളിലെ ജനങ്ങൾക്ക് ആനുകൂല്യം നിഷേധിക്കുന്ന ജനദ്രോഹ നടപടികൾ സി.പി.എം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.