റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ജണ്ടായിക്കിലെ വാതക ശ്മശാനത്തിന്‍റെ പ്രവർത്തനങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കുക, മൃതദേഹങ്ങൾ സംസ്കരിക്കുന്ന സമയത്ത് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരൻ്റെ സാന്നിധ്യം ഉറപ്പാക്കുക, പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം പഴവങ്ങാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്മശാനത്തിന്റെ മുൻപിൽ ധർണ നടത്തി. കഴിഞ്ഞ ദിവസം മൃതദേഹം സംസ്കരിക്കുന്ന സമയത്ത് തീ പടർന്ന് മൂന്ന് പേർക്ക് അപകടമുണ്ടായത് ഏറ്റവും ഒടുവിലത്തെ സംഭവമാണ്.
അടുത്തിടെയാണ് ഇവിടെ പ്രവർത്തിക്കുന്ന ജനറേറ്ററിലെ ബാറ്ററി തകരാറിലായി മൃതദേഹം സംസ്ക്കരിക്കുന്ന സമയത്ത് രൂക്ഷമായ ദുർഗന്ധമുണ്ടായത്. സി.പി.എം. നേതൃത്വത്തിൽ നാട്ടുകാർ സമരവുമായി രംഗത്ത് വന്നതോടെയാണ് ഇത് പരിഹരിച്ചത്. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് എൻ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. കെ.കെ സുരേന്ദ്രൻ, ഷൈനി രാജീവ്, അജിത്ത് ഏണസ്റ്റ്, ജേക്കബ് മാത്യു, വി. ആർ സദാശിവൻ, വി. എൻ സതീശൻ എന്നിവർ പ്രസംഗിച്ചു.






























