തിരുവനന്തപുരം : ശബരിമലയിൽ കഴിഞ്ഞ തീർഥാടനക്കാലത്ത് മിൽമയിൽനിന്ന് വാങ്ങിയ നെയ്യിൽനിന്ന് 3465 ലിറ്റർ വാഹനക്കരാറുകാരൻ വാങ്ങിക്കൊണ്ടുപോയെന്ന സൂചനയിലേക്കും എസ്.ഐ.ടി.യുടെ അന്വേഷണം. ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. മിൽമ തിരുവനന്തപുരം, പത്തനംതിട്ട ഡെയറികളിൽനിന്ന് പമ്പയിലേക്ക് നെയ്യ് എത്തിക്കാൻ കരാറെടുത്തയാളിലേക്കാണ് സംശയമുന നീളുന്നത്. 1,65,000 ലിറ്റർ നെയ്യാണ് ദേവസ്വം ബോർഡ് വാങ്ങാൻ തീരുമാനിച്ചത്. ഇത്രയും നെയ്യ് മിൽമയിൽനിന്ന് കയറ്റിപ്പോയെന്ന വിവരം വിജിലൻസിനു കിട്ടിയിരുന്നു. എന്നാൽ, 1,61,535 ലിറ്റർ നെയ്യാണ് വന്നതെന്നാണ് ദേവസ്വം ലെഡ്ജറിൽ ചേർത്തിരിക്കുന്നത്. 3465 ലിറ്റർ കുറവ്. ഇത് ലിറ്ററിന് 538 രൂപ നിരക്കിൽ ലോറിക്കരാറുകാരൻ വാങ്ങിയെന്നാണ് വിജിലൻസ് സംശയിക്കുന്നത്.
ലിറ്ററിന് 510 രൂപ നിരക്കിലാണ് മിൽമ ദേവസ്വത്തിന് നെയ്യ് നൽകിയത്. വിപണിവില 706 രൂപയാണെന്നാണ് ദേവസ്വംരേഖകളിലുള്ളത്. അങ്ങനെയെങ്കിൽ 538 രൂപയ്ക്ക് വാങ്ങുന്ന നെയ്യ് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കാൻ വാങ്ങിയതാവാം എന്നതാണ് വിവരം. ദേവസ്വം ലെഡ്ജർപ്രകാരം 1,50,000 ലിറ്റർ ശബരിമലയിലേക്കും 5010 ലിറ്റർ നിലയ്ക്കലേക്കും 3000 ലിറ്റർ പന്തളത്തേക്കും 3525 ലിറ്റർ എരുമേലിയിലേക്കും പോയിട്ടുണ്ട്. ഇതിൽ പറയുന്ന 1,50,000 ലിറ്റർ സന്നിധാനത്തെത്തിയില്ലെന്ന സംശയം ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്. ട്രാക്ടർ ഡ്രൈവർമാരെ ചോദ്യംചെയ്താൽ തെളിവുകിട്ടുമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.




























