പത്തനംതിട്ട: അടൂരിൽ മഴക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വാഹനത്തിന് പിഴ ഈടാക്കിയ വിവാദത്തിൽ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള അതിതീവ്ര ലൈറ്റിന് 994മീറ്റര്‍ ദൂരത്തിലേക്ക് പ്രകാശം നീട്ടാനാകുമെന്ന് എംവിഡി റിപ്പോര്‍ട്ട്. ഈ വാഹനം മുമ്പും നിയമലംഘനം നടത്തിയതിന്‍റെ വിവരം പുറത്ത് വന്നിട്ടുണ്ട്. നിയമം നോക്കി പ്രവര്‍ത്തിച്ച എംവിഡി ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതില്‍ വകുപ്പിനുള്ളില്‍ അതൃപ്തി പുകയുകയാണ്. പ്രളയ ദുരിതത്തിലേര്‍പ്പെട്ട വാഹനത്തിന് പിഴ ചുമത്തിയെന്ന ആറൻമുള എംഎല്‍എ അബിന്‍ വര്‍ക്കിയുടെ പരാതിയിലാണ് രണ്ട് എഎംവിമാരെ വിശദീകരണം പോലും തേടാതെ സസ്പെന്‍ഡ് ചെയ്തത്. മെഴുവേലി സ്വദേശിയുട ഈ ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടത് അടൂരില്‍ വെച്ചായിരുന്നു. ആ സമയം വാഹനം പ്രളയ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിന്‍റെ ഒരു ലക്ഷണവുമുണ്ടായിരുന്നില്ലെന്നും അടൂര്‍ പ്രളയ ബാധിത പ്രദേശമല്ലായിരുന്നെന്നും പിന്നീട് പത്തനംതിട്ട എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ ഗതാഗത കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വാഹനത്തിന് പിഴ ഈടാക്കാന്‍ കാരണക്കാരനായ ലൈറ്റ് ഫോഴ്സ് ബ്ലിറ്റ്സ് 240എംഎം ഹാലജന്‍ ലൈറ്റാണ്. ഇതിന്റെ റേഞ്ച് 994 മീറ്ററാണ്. ലൈറ്റ് ഘടിപ്പിച്ചിരുന്നത് ബോണറ്റിന് മുകളിലാണ്.
ഇതേ ലൈറ്റുകളും ഉന്തി നില്‍ക്കുന്ന ടയറുമായി ഓടിയതിന് 2024ൽ ഈ വാഹനത്തിന് പിഴയിട്ടതാണ്. എന്നിട്ടും അഴിച്ചുമാറ്റാന്‍ തയ്യാറായില്ല. ഈ വര്‍ഷം ഏപ്രിലില്‍ സീറ്റ് ബല്‍റ്റ് ഇടാതെ പോയതിന് വീണ്ടും വാഹനത്തിന് പിഴ കിട്ടിയിട്ടുണ്ട്. അനധികൃത ഹൈബീം ലൈറ്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിന്‍റയും ഹൈക്കോടതിയുടെയും ഉത്തരവുകളുണ്ട്. ഇത്തരം ലൈറ്റുകള്‍ക്കെതിരെ നടപടി എടുത്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്താല്‍ പൊതുജനത്തിന് സംരക്ഷണം ആരു നല്‍കുമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. അടൂരിൽ മഴക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ കടുത്ത എതിർപ്പുമായി എംവിഡിയിലെ ഉദ്യോഗസ്ഥ സംഘടന രംഗത്തെത്തിയിരുന്നു.




























