കണ്ണൂര്‍ : നവമാധ്യങ്ങളില്‍ സിപിഎമ്മിന്റെ സൈബര്‍ സേനയായി പ്രവര്‍ത്തിച്ചിരുന്ന പോരാളി ഷാജി ഫേസ്ബുക്ക് പേജുമായി സിപിഎം നേതൃത്വം അടിച്ചുപിരിഞ്ഞു. ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീമിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും കെ.കെ. ശൈലജയെ മന്ത്രിസഭയില്‍നിന്നു തഴഞ്ഞതിനെതിരെ പോസ്റ്റുകളിടുകയും ചെയ്തതോടെയാണ് പോരാളി ഷാജിയെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിര്‍ദേശവുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയത്.
നേരത്തെ സിപിഎമ്മിന്റെ അനൗദ്യോഗിക സൈബര്‍ പോരാളിയായിരുന്നു പോരാളി ഷാജി. എന്നാലിപ്പോള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ പോസ്റ്റുകളെ ലൈക്ക് ചെയ്തും ഷെയര്‍ ചെയ്തും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് അണികള്‍ക്കു പാര്‍ട്ടി നേതൃത്വം നല്കിയ നിര്‍ദേശം. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കനത്ത പിന്തുണയായിരുന്നു പോരാളി ഷാജിയുടേത്. എന്നാല്‍ മന്ത്രിമാരെ തീരുമാനിക്കുന്ന വേളയില്‍ കെ.കെ. ഷൈലജയെ തഴഞ്ഞതോടെ പാര്‍ട്ടി നേതൃത്വത്തിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീം ഒരു ചാനലില്‍ പോരാളി ഷാജിക്കു പാര്‍ട്ടിയുമായും ഡിവൈഎഫ്ഐയുമായും ബന്ധമില്ലെന്നു പറഞ്ഞതോടെ പോരാളി ഷാജി ശക്തമായി പ്രതികരിച്ചിരുന്നു.
മറക്കരുത് റഹിമേ…
വല്ലാതെ അഹങ്കരിക്കരുത് റഹിമേ… പാര്‍ട്ടിക്കു വേണ്ടി എന്നും ഓശാന പാടാന്‍ ലക്ഷങ്ങള്‍ കൊടുത്തു സോഷ്യല്‍ മീഡിയയില്‍ നിര്‍ത്തിയേക്കുന്നവരില്‍ ഞാനില്ല… ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിനു സാധാരണ അനുഭാവികളുമില്ല.. ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ മുഖമില്ലാത്ത, അറിയപ്പെടാന്‍ താത്പര്യമില്ലാത്ത, പാര്‍ട്ടി ആജ്ഞയ്ക്കായി കാത്തു നില്‍ക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാര്‍ത്തകളും പ്രചരിപ്പിക്കുന്ന, പാര്‍ട്ടി പറയുന്നതിന് മുന്‍പേ ശത്രുക്കള്‍ക്കു മുന്പില് പ്രതിരോധം തീര്‍ക്കുന്ന പതിനായിരക്കണക്കിനു മനുഷ്യരുടെ അധ്വാനമുണ്ട്. അവരാണ് ഈ വിജയത്തിന് പിന്നില്‍ എന്നു തുടങ്ങിയ പോസ്റ്റ് വൈറലായിരുന്നു.
പോസ്റ്റിന്റെ ബാക്കി ഭാഗങ്ങള്‍ ഇങ്ങിനെ: ‘മാസ ശമ്പളം വാങ്ങി കമ്പ്യൂട്ടറില്‍ മാസത്തില്‍ പത്ത് കളര്‍ പോസ്റ്റുമിട്ട് നടക്കുന്ന നിങ്ങടെ സ്വന്തം കോണാണ്ടര്‍മാരല്ല. ഞാന്‍ വെല്ലുവിളിക്കുകയാണ് റഹിമേ… പാര്‍ട്ടി പണം ചെലവാക്കി നില നിര്‍ത്തുന്ന ഒഫീഷ്യല്‍ പേജുകളെക്കാളും കോടികള്‍ ചിലവിട്ട് വിവിധ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നടത്തിയ പ്രചാരങ്ങളെക്കാളും നൂറിരട്ടി ഗുണം ഈ പേജില്‍ നിന്നും കിട്ടിയിട്ടുണ്ട്..
വികസനവും നന്മയും പറഞ്ഞ് ആയിരം ഇരട്ടി പോസ്റ്റുകള്‍ ഈ പേജിലൂടെ മലയാളികള്‍ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്. കോടാനുകോടി ചിലവിട്ടു നിങ്ങള്‍ നടത്തിയ ഓണ്‍ലൈന്‍ ഗുസ്തികളെക്കാള്‍ ആയിരം ഇരട്ടി പേരിലേക്ക് ഇടതുപക്ഷം ചെയ്ത കാര്യങ്ങള്‍ എയര്‍ ചെയ്യാന്‍ ഈ പേജിനു കഴിഞ്ഞിട്ടുണ്ട്. അതും നിങ്ങളില്‍ നിന്ന് ഒരു പത്തു പൈസ പോലും ഓശാരം വാങ്ങാതെ. റഹിമിന് അത് ഏത് അളവ് കോല് വച്ചു വേണമെങ്കിലും പരിശോധിക്കാം. പിന്നെ വിമര്‍ശനം, തെറ്റ് കണ്ടാല്‍ വിമര്‍ശനം വരും റഹിമേ. എന്റേത് ഉള്‍പ്പെടെ ഇവിടെയുള്ള ലക്ഷകണക്കിനു പ്രൊഫൈലുകള്‍ അനുഭാവികളുടേതാണ്. അവരും ഞാനും നിങ്ങളില്‍നിന്നു പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല. ഉണ്ടോ..?? അതുകൊണ്ട് വിയോജിപ്പുകള്‍ തീര്‍ച്ചയായും പറയും.
വിയോജിപ്പുകള്‍ ഇല്ലാതെ എല്ലാ ഏമാന്മാരും ‘സ.. സ.. സ’ മൂളി രണ്ട് സ്റ്റേറ്റിലെ ഇടത് പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ. അത്രയും കിട്ടിയതു പോരെ..നിങ്ങളെ പിന്തുണയ്ക്കുന്നവര്‍ നിങ്ങളെ ഒന്നു വിമര്‍ശിച്ചാല്‍ അപ്പോഴേക്കും ക്രിമിനല്‍ സംഘം ആവുമോ.. പാര്‍ട്ടി ദ്രോഹികള്‍ ആവുമോ. എനിക്ക് റഹിമിന്റെ ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റും വേണ്ട.. പാര്‍ട്ടിയുടെ ശമ്പളവും വേണ്ട.. പറയാനുള്ളതു പറയും.. നന്മകള് പ്രചരിപ്പിക്കുകയും ചെയ്യും.. അപ്പൊ ശരി’ എന്നു കൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഈ പോസ്റ്റ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതോടെയാണ് പോരാളി ഷാജിയെ കണ്ടെത്താന്‍ പാര്‍ട്ടി ശ്രമം തുടങ്ങിയത്. അതേസമയം പോരാളി ഷാജി കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി അണികളുടെ കൂട്ടായ്മയാണെന്നതു പരസ്യമായ രഹസ്യമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ശൈലജയെ മന്ത്രിസ്ഥാനത്തുനിന്നു തഴഞ്ഞപ്പോള്‍ കണ്ണൂരിലെ പി.ജെ. ആര്‍മി ഗ്രൂപ്പിലും പോരാളി ഷാജി പോസ്റ്റിട്ടിരുന്നു.
ചെങ്കൊടിയുടെ പശ്ചാത്തലത്തില്‍ കെ.കെ. ശൈലജയുടെ ഫോട്ടോ സഹിതമായിരുന്നു പോസ്റ്റിട്ടത്. ടീച്ചര്‍ക്ക് ഒരു അവസരം കൂടി കൊടുത്തുകൂടെ? എന്ന വാചകത്തോടൊപ്പം ഹാഷ് ടാഗ് ഇട്ടു കൊണ്ട് പാര്‍ട്ടി വിമതരല്ല, പാര്‍ട്ടിക്ക് ഒപ്പം തന്നെ എന്നും രേഖപ്പെടുത്തിയായിരുന്നു പോസ്റ്റ്. ഇതില്‍ പാര്‍ട്ടിയുടെ തിരുത്തല്‍ ശക്തിയാകുമെന്ന സൂചനയും നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് കുറ്റ്യാടിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയെ മാറ്റിയത് ഓര്‍മപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പോസ്റ്റ് ”കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയെയും തിരികെ വിളിക്കണം.
ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചുകേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ധിക്കുമായിരുന്നു. ഒരു പക്ഷേ തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മ മനസുകളില്‍ വേദനയുണ്ടാക്കുമെന്നത് തീര്‍ച്ചയാണെന്നു പറഞ്ഞു കൊണ്ടായിരുന്നു ഈ പോസ്റ്റ് അവസാനിപ്പിച്ചത്.
കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജനുമായി ബന്ധമുള്ളവരാണ് പി.ജെ ആര്‍മി എന്ന ഗ്രൂപ്പിലുള്ളതെന്ന് പറയുന്നുണ്ടെങ്കിലും ഈ ഗ്രൂപ്പുമായി പാര്‍ട്ടിക്കോ തനിക്കോ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് പി. ജയരാജന് പി.ജെ. ആര്‍മിയെ തള്ളിയിരുന്നു. എന്നാല്‍ കെ.കെ. ഷൈലജയുമായി ബന്ധപ്പെടുള്ള പോസ്റ്റിലെ ഒരു കമന്റില്‍ ഇത്തരം പോസ്റ്റുകള്‍ കൊണ്ട് നമുക്കോ നമ്മുടെ ആദരണീയനായ സഖാവ്. പി.ജെയ്ക്കോ ഒരു ഗുണവും ഉണ്ടാവില്ലെന്നും ദോഷമായേ വരികയുള്ളൂ എന്നുമുള്ള രീതിയിലെ കമന്റുകളും ഉണ്ടായിരുന്നു.