മലപ്പുറം : ബി.ജെ.പിയുടെ വഴിപിന്തുടർന്ന് നാട്ടിലെ സാമുദായിക സൗഹാർദം തകർക്കാനാണ് സി.പി.എം. സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ കൈയിട്ടതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു.
മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ ബോധ്യപ്പെട്ട യു.പി.എ. സർക്കാർ നിയോഗിച്ചതാണ് ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ബംഗാളിൽപ്പോലും മമതാ ബാനർജി ഫലപ്രദമായി റിപ്പോർട്ട് നടപ്പാക്കി. പക്ഷേ കേരളത്തിലെത്തിയപ്പോൾ അതിൽ ഇടതുമുന്നണി സർക്കാർ വെള്ളംചേർത്തു.
മുസ്‌ലിം സമൂഹത്തെ ബാധിക്കുന്ന എന്തെങ്കിലുമൊരു പ്രശ്‌നം ചൂണ്ടിക്കാണിച്ചാൽ വർഗീയവാദമുയർത്തുന്നു എന്നുപറഞ്ഞ് ആക്രമിക്കുകയാണ് ചെയ്യുന്നത്. ബി.ജെ.പി. പുലർത്തിവരുന്ന ഭിന്നിപ്പിക്കൽ തന്ത്രംതന്നെയാണ് ഇടതുമുന്നണിയും തുടരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.