തിരുവനന്തപുരം : കിഫ്ബിക്കെതിരായ ഇ.ഡി നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ സി.പി.എം തീരുമാനം.എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. ഇ.ഡിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെ സംസ്ഥാനത്തെ എല്ലാ വികസനപ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി.നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ തോമസ് ഐസക് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും. ഇ.ഡിക്ക് മുന്നില്‍ ഒരിക്കലും ഹാജരാകില്ലെന്ന നിലപാട് പാര്‍ട്ടിക്കില്ല.
രാജ്യത്ത് പല കോണ്‍ഗ്രസ് സര്‍ക്കാറുകളെയും ഇ.ഡിയെ ഉപയോഗിച്ച് അട്ടിമറിച്ചു. അതേലക്ഷ്യത്തോടെയാണ് കേരളത്തിലും കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്. സംസ്ഥാന സര്‍ക്കാറിനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികളെ കയറൂരി വിട്ടതിന്റെ തുടര്‍ച്ചയാണ് തോമസ് ഐസക്കിനുള്ള നോട്ടീസ്. സംസ്ഥാന വികസനത്തില്‍ നിര്‍ണായക പങ്കുള്ള കിഫ്ബിയെ തകര്‍ക്കുകയാണ് ലക്ഷ്യം. ഇ.ഡിയുടെ കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട സമീപനം സ്വാഗതാര്‍ഹമാണ്. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്തപ്പോഴാണ് കോണ്‍ഗ്രസ് ഞെട്ടിയുണര്‍ന്നത്.
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ തീരുമാനത്തിന് പിന്നാലെ ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരനും പേഴ്സനല്‍ സ്റ്റാഫിനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെ ആക്രമിച്ചാല്‍ തടയുന്നത് കുറ്റമെന്ന നിലയിലാണ് കാര്യങ്ങള്‍. നിലപാട് തിരുത്താന്‍ ഇന്‍ഡിഗോ തയാറാകണം. ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യില്ലെന്നത് ജയരാജന്റെ വ്യക്തിപരമായ തീരുമാനമാണ്.
എ.കെ.ജി സെന്റര്‍ ആക്രമണ കേസ് സി.പി.എമ്മിനെതിരായ പ്രചാരണമാക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ചിലരുടെ പേരുകള്‍ അന്തരീക്ഷത്തില്‍ പ്രചരിപ്പിച്ച് പൊതുജനമധ്യത്തില്‍ ആക്ഷേപിക്കാനുള്ള ശ്രമം ശരിയല്ല. പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു.